
തൃശൂര്‍: അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദത്തിൽ പ്രതികരണവുമായി ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. മന്ത്രി സ്ഥാനത്തിരുന്ന് കെ രാധാകൃഷ്ണന് നിയമംവിട്ട് കണ്ണടച്ച് സഹായിക്കാൻ കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വിവാദം പ്രതിഫലിച്ചെന്നന്നും പ്രദീപ് പറഞ്ഞു. അതുകൊണ്ട് ഇനി ഉപതെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കില്ല. പി വി അൻവറിന്‍റെ നീക്കം യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയാണെന്നും ഇതൊന്നും ഇടത് മുന്നണിയുടെ സാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂർ പൂരം കലക്കലിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾ തുടരുന്നതിനിടെയാണ് ചേലക്കരയിലും ഒരു പൂരം കലക്കൽ
വിവാദം ശക്തമായ തെരഞ്ഞെടുപ്പ് വിഷയമായി ഉയരുന്നത്. ചേലക്കരയിലെ പ്രശസ്തമായ അന്തിമഹാകാളൻകാവിലെ വെടിക്കെട്ട് രണ്ട് വർഷമായി മുടങ്ങിയിട്ടും ദേവസ്വം മന്ത്രിയായിരുന്ന സ്ഥലം എംഎൽഎ കെ രാധാകൃഷ്ണൻ ഇടപെട്ടില്ലെന്നാണ് യുഡിഎഫും ബിജെപിയും ഉയർത്തുന്ന ആരോപണം.
തൃശൂർ പൂരം കലക്കിയത് പിണറായി നേരിട്ട് എഡിജിപി അജിത് കുമാറിനെ വെച്ചാണെങ്കിൽ ദേവസ്വം മന്ത്രി നേരിട്ട് ക്ഷേത്രത്തിലെ ഉത്സവം നടത്താതിരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തതിനുള്ള മറുപടി വിശ്വാസികൾ നൽകുമെന്നാണ് യുഡിഎഫ് നേതാവ് വിപി സജീന്ദ്രൻ പറയുന്നത്. ബോധപൂർവ്വം സിപിഎം നേതാക്കൾ പ്രത്യേകിച്ച് രാധാകൃഷ്ണൻ പൊലീസിനെ ഉപയോഗിച്ച് വെടിക്കെട്ട് മുടക്കി പൂരം അലങ്കോലപ്പെടുത്തിയെന്നാണ് ബിജെപി നേതാവ് കെകെ അനീഷ് കുമാർ ആരോപിക്കുന്നത്.
അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണന് ഭൂരിപക്ഷം കുറയുന്നതിന് കാരണം അന്തിമഹാകാളൻ കാവിലെ വെടിവെപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. അതുകൊണ്ടുതന്നെ വിവാദങ്ങളിൽ പ്രതികരിക്കേണ്ടെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിൻ്റെ തീരുമാനം. രാധാകൃഷ്ണനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് പറയുന്ന സിപിഎം മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ടാണ് വെടിക്കെട്ട് മുടങ്ങിയതെന്നാണ് വിശദീകരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam