കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തത്തിൽ കനത്ത നഷ്ടം, ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിനാണ് തീപിടിച്ചത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് വിലയിരുത്തൽ. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിനാണ് തീപിടിച്ചത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. 90 ശതമാനം തീയും അണച്ചിട്ടുണ്ടെങ്കിലും ചിലയിടത്ത് തീപടരുകയും പുക ഉയരുകയും ചെയ്യുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും കത്തിനശിച്ചു. സംഭവസമയം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

ഞായറാഴ്ച രാത്രി 10 മണിയോടെ ആണ് കൊപ്ര ആട്ടി വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന മില്ലിന് തീപിടിച്ചത്. കന്നാസിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന മുഴുവൻ വെളിച്ചെണ്ണയും കത്തിനശിച്ചു. എണ്ണ വലിയതോതിൽ സൂക്ഷിച്ചിരുന്ന സംഭരണികളിലേക്കും തീ പടർന്നതോടെ ആണ് അപകടത്തിൻ്റെ വ്യാപ്തി വർധിച്ചത്. സമീപത്തുള്ള വീടുകളിലേക്കും പുക ഉയരുന്ന സാഹചര്യമുണ്ടായി. നിലവിൽ വെളിച്ചെണ്ണ കിടക്കുന്ന സ്ഥലങ്ങളിൽ തീപടരുന്നുണ്ട്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

രാത്രി പത്തരയോടെ ആണ് വിവരമറിഞ്ഞതെന്നും സ്ഥലത്തെത്തിയപ്പോൾ മില്ലിൽ കാൽഭാഗം കത്തിയമരുകയായിരുന്നുവെന്നും നാട്ടുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉടൻതന്നെ ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ടാങ്കറിനും കൊപ്ര ചാക്കുകൾക്കും തീപിടിച്ചതോടെ അപകടത്തിൻ്റെ വ്യാപ്തി വർധിച്ചു. മില്ലിൽ ഒരുപാട് സാധനങ്ങൾ സ്റ്റോക്ക് ഉണ്ടായിരുന്നു. അവയെല്ലാം നശിച്ചുപോയി. ഞായറാഴ്ച ആയതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.