കെ കരുണാകരൻ അനുസ്മരണ യോഗത്തിൽ പങ്കെടുക്കരുതെന്ന് ഗവർണറോട് കോൺഗ്രസ്

By Web TeamFirst Published Dec 23, 2019, 12:43 PM IST
Highlights
  • പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെങ്കിൽ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവർണറുടെ ഓഫീസ് മറുപടി നൽകി
  • പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവർണറുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് കെ മുരളീധരൻ ഉന്നയിച്ചത്

തിരുവനന്തപുരം: ഇന്ന് വൈകീട്ട് നടക്കുന്ന കെ കരുണാകരന്റെ അനുസ്മരണ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഗവർണർ ആരിഫ് ഖാനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗവർണറുടെ ഓഫീസിൽ ഫോണിൽ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെങ്കിൽ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവർണറുടെ ഓഫീസ് മറുപടി നൽകി.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവർണറുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് മുതിർന്ന കോൺഗ്രസ് നേതാവും എംപിയും കെ കരുണാകരന്റെ മകനുമായ കെ മുരളീധരൻ ഉന്നയിച്ചത്. പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാൽ ഗവര്‍ണറെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

വൈകീട്ട് നടക്കുന്ന കെ കരുണാകരൻ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. വളരെ നാൾ മുൻപാണ് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പുതിയ സാഹചര്യത്തിൽ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരൻ പറഞ്ഞു.  

പൗരത്വ ഭേദഗതി നിയമത്തെ തുടക്കം മുതൽ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, തന്റെ നിലപാട് ഇന്നും ആവർത്തിച്ചിരുന്നു. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നല്‍കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്നായിരുന്നു ഗവര്‍ണര്‍ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഗവര്‍ണറുടെ നിലപാടിനെതിരെ യുഡിഎഫ്-എൽഡിഎഫ് നേതാക്കൾ കടുത്ത വിമര്‍ശമാണ് ഉന്നയിച്ചത്.

click me!