
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. ഹൈക്കമാൻഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകൾ നാളെ തുടങ്ങും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. രമേശ് ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും. 22, 23 തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി ചർച്ച നടത്തും.
അശോക് ഗെലോട്ട്, ജി പരമേശ്വര ,ലൂസീനോ ഫെലോറ എന്നിവര്‍ക്കാണ് കേരളത്തിന്‍റെ ചുമതല ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസ്സിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണിയിൽ മറ്റന്നാൾ ഹൈക്കമാൻഡും കേരള നേതാക്കളുമായുള്ള ചർച്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയെന്തായിരിക്കുമെന്നും വൈകാതെ അറിയാം.
തദ്ദേശതോൽവിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചർച്ചകളിൽ ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു. കൂട്ടായ നേതൃത്വമാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന ഹൈക്കമാൻഡ് പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ പദവിയിൽ തീരുമാനമായില്ല.
ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന നിർദ്ദേശമാണ് കൂടുതൽ സജീവമായി ഉയരുന്നത്. അതിനുമപ്പുറം പാർട്ടി അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോർമുലയെകുറിച്ചും ആലോചനകളുമുണ്ട്. അത്തരമൊരു ധാരണക്ക് ഹൈക്കമാൻഡ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധാരണ വഴി ഗ്രൂപ്പ് പോര് കുറയ്ക്കാനാകുമെന്നും അല്ല ധാരണ തന്നെ ഗ്രൂപ്പുകളിലെ ഭിന്നത കൂട്ടുമെന്ന അഭിപ്രായങ്ങൾ പാർട്ടിയിലുണ്ട്.
കനത്ത തോൽവിയുണ്ടായിട്ടും എഐസിസി നിർദ്ദേശിച്ചിട്ടും ഡിസിസി പുനഃസംഘടനകൾക്ക് എ, ഐ ഗ്രൂപ്പുകൾ വിമുഖതകാണിക്കുന്നു. എഐസിസി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചതോടെ മാറ്റേണ്ടവരുടെ സാധ്യതാ പട്ടിക ചർച്ചയിലേക്ക് കെപിസിസി കടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ഡിസിസികളിൽ മാറ്റം ഉറപ്പാണ്. അതിനപ്പുറം എഐസിസി നിർദ്ദേശിക്കുമോ എന്നുള്ളതാണ് അറിയേണ്ടത്. കേരള നേതാക്കൾ സാധ്യതാ പട്ടിക നൽകിയാലും സംസ്ഥാന ചുമതലയുള്ള എഐസിസി പ്രതിനിധികളുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താകും അന്തിമതീരുമാനം.