
തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് സസ്പെന്റ് ചെയ്ത കെ ശിവദാസന്‍ നായരെ കോൺഗ്രസ് തിരിച്ചെടുത്തു. കെപിസിസി നൽകിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുൻ എംഎൽ എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
മറുപടി തൃപ്തികരമായതിനാലും ഖേദം പ്രകടിപ്പിച്ചതിനാലും സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.
സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷം എന്ന് ശിവദാസൻ നായർ പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താൻ തുടർന്നും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ കെ പി അനിൽകുമാർ നടത്തിയ രൂക്ഷവിമർശനത്തെ പിന്തുണച്ചതിനാണ് ശിവദാസൻ നായർക്കെതിരെ പാർട്ടി നടപടി എടുത്തത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെ അനിൽകുമാറിനും ശിവദാസൻ നായർക്കുമെതിരെ പാർട്ടി നടപടി പ്രഖ്യാപിച്ചു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു അച്ചടക്കനടപടിയെക്കുറിച്ച് അന്ന് ശിവദാസന്‍നായരുടെ പ്രതികരണം. നടപടിയിൽ ക്ഷുഭിതനായ അനിൽകുമാർ കഴിഞ്ഞ ദിവസം പാർട്ടി വിടുകയും സിപിഎമ്മിൽ ചേരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശിവദാസൻ നായരുടെ സസ്പെൻഷന് പിൻവലിച്ച് പാർട്ടിയിലേക്ക് തിരികെയെടുത്തതായുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam