
കണ്ണൂർ: കണ്ണൂർ സീറ്റിൽ കെ.സുധാകരൻ നിർദേശിച്ച സ്ഥാനാർത്ഥിയെ കൂട്ടത്തോടെ എതിർത്ത് ജില്ലയിലെ നേതാക്കൾ. കെ. ജയന്ത് മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന് നേതാക്കൾ സുധാകരനെ അറിയിച്ചു.ജയന്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സുധാകരൻ കടുംപിടുത്തം തുടർന്നാൽ, കണ്ണൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കൽ ഹൈക്കമാന്റിനും കടുപ്പമാകും.
കണ്ണൂർ സീറ്റിൽ യുഡിഎഫിന്‍റെ പ്രതീക്ഷയും പ്രശ്നവും മുഴുവൻ കെ.സുധാകരനെ ചുറ്റിപ്പറ്റിയാണ്.മത്സരിക്കാനില്ലെന്ന് തുടക്കത്തിൽ സുധാകരൻ വ്യക്തമാക്കിയതോടെ കണ്ണൂരിൽ കന്നിക്കാരന് അവസരമൊരുങ്ങിയതാണ്. അര ഡസനോളം പേരുകളും ഉയർന്നു. എന്നാൽ ഹൈക്കമാന്‍റ് പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ നിലപാട് മാറ്റി. സിപിഎം എം.വി.ജയരാജനെ ഇറക്കിയതോടെ സീറ്റ് നിലനിർത്താൻ സുധാകരൻ തന്നെ വേണമെന്ന് എഐസിസിയും നിർദേശിച്ചു.എന്നാൽ സുധാകരൻ വീണ്ടും ഇടഞ്ഞു. കെപിസിസി അധ്യക്ഷ പദവിയും ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് മത്സരത്തിനില്ലെന്ന് വീണ്ടും കടുപ്പിച്ചു. മോശം എംപിയെന്ന പ്രചാരണവും ഉൾപ്പാർട്ടി സമവാക്യങ്ങളും കാരണമായി. ഇതോടെ വീണ്ടും സീറ്റ് മോഹികൾ ഉണർന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനായി സുധാകരൻ നിലയുറപ്പിച്ചു.
എന്നാൽ കണ്ണൂരിലെ മുതിർന്ന നേതാക്കൾ ഒന്നടങ്കം ഇതിനെ എതിർത്തു.പ്രബലരായ സംസ്ഥാന നേതാക്കളുടെ പിന്തുണയും ഇവർക്ക് കിട്ടി.സ്ഥാനാർത്ഥിയെ കെട്ടിയിറക്കാനുളള നീക്കത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധവും തുടങ്ങി. അടുപ്പക്കാരനായി ചരടുവലിക്കുന്ന കെ.സുധാകരനെതിരെയാണ് വികാരം. യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദിനായും വാദമുണ്ടായി.തർക്കമാവുമെന്നായപ്പോൾ സുധാകരന്‍റെ പേര് മാത്രം ദില്ലിയിലേക്കുളള ലിസ്റ്റിൽ ഇടംപിടിച്ചു.മത്സരിക്കാനില്ലെന്ന് അവിടെയും നിലപാടെടുത്താൽ ,ആരാകും കണ്ണൂരിലെന്നത് സസ്പെൻസാകും. ജയന്തിനോട് എതിർപ്പ്. പിന്തുണക്കാനാളില്ലാതെ റഷീദ്. സാമുദായിക സമവാക്യങ്ങൾ തുണയില്ലാതെ ടി.ഓ.മോഹനൻ ഉൾപ്പെടെയുളളവരാണ് ഉയർന്നുകേൾക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി വരുമോ എന്നതും സുധാകരന്‍റെ വാശിയുമാവും കണ്ണൂരിൽ കൈപ്പത്തിയിലാരെന്ന് തീരുമാനിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam