പാലക്കാട് കൊപ്പം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന ഡോക്ടറുടെ കാർ പൂർണമായും കത്തി നശിച്ചു. സമാനമായ മറ്റൊരു സംഭവത്തിൽ എറണാകുളം കോതമംഗലത്ത് വിവാഹ ചടങ്ങിൽ നിന്ന് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസിനും തീപിടിച്ചു.
പാലക്കാട്: ഓടിക്കൊണ്ടിരിക്കേ കാർ കത്തി നശിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാത കൊപ്പം ജംഗ്ഷനിൽ രാത്രി പത്തോടെയിരുന്നു സംഭവം. കാറിൻ്റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടതോടെ ഡ്രൈവർ കാർ റോഡിന് വശത്തേക്ക് നിർത്തി. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു. പാലക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർ സഞ്ജിതിൻ്റെ സ്‌കോർപ്പിയോ കാറാണ് കത്തി നശിച്ചത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു സംഭവം. രാത്രി 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
അതിനിടെ എറണാകുളം കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തു നിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചു വരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.
