
തിരുവനന്തപുരം: തന്റെ കൈവശം 55 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ശശി തരൂർ. നാമ നിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തരൂർ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർച്ചയായി നാലാം തവണയാണ് തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് തരൂർ ലോക്സഭയിലേക്ക് ജനവിധി തേടുന്നത്.
തന്റെ കൈവശം 55 കോടിയിലധികം ആസ്തിയുണ്ടെന്ന് തരൂർ സത്യവാങ്മൂലത്തിൽ പറയുന്നു. 2022-2023 സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം 4.32 കോടിക്ക് മുകളിലായിരുന്നു. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തൻ്റെ ആസ്തികളുടെയും ബാധ്യതകളുടെയും വിശദാംശങ്ങളാണ് തരൂർ നൽകിയിട്ടുള്ളത്. 49 കോടിയിലധികം രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. 19 ബാങ്ക് അക്കൗണ്ടുകളിലായി വിവിധ തുകകളുടെ നിക്ഷേപങ്ങളും വിവിധ ബോണ്ടുകൾ, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും 36,000 രൂപ കൈയിലുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
6.75 കോടിയിലധികം രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. അതിൽ പാലക്കാട്ടെ 2.51 ഏക്കർ കൃഷിഭൂമിയിൽ 1.56 ലക്ഷം രൂപ മൂല്യമുള്ള നാലിലൊന്ന് ഓഹരിയും തിരുവനന്തപുരത്ത് സ്വന്തമായി 6.20 കോടിയിലധികം വില മതിക്കുന്ന ഭൂമിയും ഉൾപ്പെടുന്നു. തലസ്ഥാനത്തെ 52 ലക്ഷം രൂപ വിലമതിക്കുന്ന വീടും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്. മാരുതി സിയാസ്, മാരുതി XL6 എന്നിങ്ങനെ രണ്ട് കാറുകളുണ്ടെന്നും വ്യക്തമാക്കുന്നു. 23 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് 2014ലും 35 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് 2019ലും തരൂർ വെളിപ്പെടുത്തിയിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam