
കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലാ കോൺഗ്രസ്സിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തൃക്കാക്കര മണ്ഡലത്തിലെ ഒരു നേതാക്കളുമായും നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എ൦ ബി മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'സ്ഥാനാ൪ത്ഥിത്വ൦ സജീവ പ്രവ൪ത്തക൪ക്ക് അവകാശപ്പെട്ടതാണ്. സ്ഥാനാ൪ത്ഥിത്വ൦ നൽകിയല്ല പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത്. ഈ രീതിയിൽ കോൺഗ്രസ്സിൽ തുടരാനില്ലെന്നും പാ൪ട്ടി വിടുന്ന കാര്യം പരിഗണനയിലുണ്ടെന്നും എ൦ ബി മുരളീധരൻ വെളിപ്പെടുത്തി'. കോൺഗ്രസിന്റെ പ്രചാരണത്തിൽ നിന്ന് വിട്ട് നിൽക്കു൦. പാ൪ട്ടി ഭാരവാഹിയായി തുടരാനും താൽപ്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേ സമയം, ഹൈക്കമാൻഡിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തുടക്കമിട്ടു. ഉമയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഉമ സ്ഥാനാര്‍ത്ഥിത്വം നൽകിയ പാര്‍ട്ടി നേതൃത്വത്തിന് നന്ദി അറിയിച്ചു. തൃക്കാക്കരയ്ക്ക് വേണ്ടി പി. ടിക്ക് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത പോയ കാര്യങ്ങൾ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാൻ പ്രയത്നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രചാരണത്തിന് തുടക്കമിടാൻ സാധിച്ചതോടെ തൃക്കാക്കരയിൽ ആദ്യചുവട് വയ്ക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam