
ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കുമെന്നും വാക്ക് വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എംഎം മണിയുടെ വിവാദ പോസ്റ്റെന്നും സതീശൻ കുറ്റപ്പെടുത്തി.
യുഡിഎഫിന്‍റെ തരംഗമാണ് കേരളത്തിൽ ഉണ്ടായതെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഓരോ ഘട്ടത്തിലും വേണ്ട നിർദേശങ്ങൾ നൽകി. കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. താഴെ തട്ടിലും യോഗങ്ങൾ വിളിക്കാൻ നിർദേശം നൽകിയിരുന്നു. അതിന്‍റെ ഫലം തെരഞ്ഞെടുപ്പിൽ കണ്ടു. കേരളത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയാണ്. മാധ്യമങ്ങളോടും നന്ദിയുണ്ട്. ശബരിമല വിഷയം എല്ലാ ജില്ലയിലും ഉയർത്തി വലിയ പ്രചാരണം നടത്തി. അതിൽ നിന്ന് യു ഡി എഫ് പിന്നോട്ടുപോകില്ല. സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടു നിന്നവരും ജയിലിലേക്ക് പോകേണ്ടി വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ജനങ്ങൾ നടത്തിയ വിലയിരുത്തലിന്‍റെ ഫലമാണ് ഇത്. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് ദിവസത്തെ പരാമർശം ജനം തള്ളി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എങ്ങനെ പ്രവർത്തിച്ചുവെന്ന് ഇപ്പോൾ വ്യക്തമായി. വിജയം ആഘോഷിക്കണമെങ്കിലും അഹങ്കാരത്തോടെ പോകാൻ പാടില്ല. നിയമസഭ തെരഞ്ഞെടുപ്പിനായി പ്രവർത്തിക്കണം. നന്ദികേട് ഏതു തരത്തിലാണെന്ന് എംഎം മണിയോട് തന്നെ ചോദിക്കണം. ആരുടേയും പോക്കറ്റിൽ നിന്ന് നൽകുന്ന പണമല്ല. ജനങ്ങളുടെ അവകാശമാണത്. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് നന്നായി പ്രചാരണം നടത്തി. നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം കൂട്ടുകെട്ട് കാണാം. അതിന്‍റെ മുന്നോടിയാണ് ഇത്. ട്വന്‍റി 20 പോലുള്ള ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി ഉണ്ടായത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പറ്റാതെ പോയത് കൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത് വ്യക്തമായതാണ്. യുഡിഎഫ് ഒറ്റക്കെട്ടായിരുന്നു എന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റക്കെട്ടായി തന്നെയാണ് പ്രവര്‍ത്തിച്ചത്. പിണറായി വിജയനെ ഭയപ്പെട്ട് കൊണ്ട് സി പി ഐ ഒതുങ്ങി പോവുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ എന്നത് പാർട്ടി വിലയിരുത്തും. യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാൻ മുഖ്യമന്ത്രി തന്നെ പല പ്രതികരണങ്ങളും നടത്തി. മുഖ്യമന്ത്രി തന്നെ പണ്ട് പറഞ്ഞ കാര്യങ്ങൾ ഒന്ന് വിലയിരുത്തട്ടെ. സിപി എമ്മുമായോ ബിജെപിയുമായോ ചേർന്ന് യുഡിഎഫ് പ്രവര്‍ത്തിച്ചിട്ടില്ല. ഒറ്റക്ക് തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരത്ത് കോൺഗ്രസ് വലിയമുന്നേറ്റം നിർത്തിയെന്നും എൽഡിഎഫിന്‍റെ ഭരണപരാജയമാണ് തിരുവനന്തപുരത്ത് ബിജെപിയെ സഹായിച്ചതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫിന്‍റെ സീറ്റാണ് കുറഞ്ഞത്. തലസ്ഥാനത്ത് ഭരണ വിരുദ്ധവികാരം കോൺഗ്രസിന് വോട്ടാകാത്തതിന് പിന്നിൽ നേതൃത്വത്തിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. മുരളീധരന്‍റെ നേതൃത്വത്തിൽ മികച്ച പ്രവര്‍ത്തനമാണ് തിരുവനന്തപുരത്ത് നടത്തിയത്. സര്‍ക്കാര്‍ ഒരു തരത്തിലുള്ള തിരുത്തലുകള്‍ക്കും തയ്യാറായിരുന്നില്ല. 200ലധികം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് യുഡിഫിനേക്കാള്‍ ഭൂരിപക്ഷമുണ്ടായിരുന്നു. അതാണിപ്പോള്‍ തിരുത്തി കുറിച്ചത്. എല്ലാ ത്രിതല പഞ്ചായത്തിലും വൻ വിജയമാണ് നേടിയത്. സർക്കാരിനെതിരായ വിധി എഴുത്താണിത്. ശബരിമല സ്വർണക്കൊള്ള ജനകീയമായി അവതരിപ്പിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam