ബിപിസിഎൽ കമ്പനിയുടെ നിലവിലുള്ള ആസ്തി മൂല്യം 115000 കോടി രൂപയാണ്. 53.29%വരുന്ന 1.0500 കോടി രൂപയുടെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എംപിമാര്‍ ആരോപിച്ചു.
കൊച്ചി: പൊതുമേഖല സ്ഥാപനമായ, ഭാരത് പെട്രോളിയം കോർപ്പറേഷൻ / കൊച്ചി റിഫൈനറി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപിമാരായ ബെന്നി ബെഹനാൻ , ഹൈബി ഈഡൻ എന്നിവർ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. ബിപിസിഎൽ കമ്പനിയുടെ നിലവിലുള്ള ആസ്തി മൂല്യം 115000 കോടി രൂപയാണ്. 53.29%വരുന്ന 1.0500 കോടി രൂപയുടെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എംപിമാര്‍ ആരോപിച്ചു.
ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചിൻ റിഫൈനറിയിൽ ഐ.ആർ.ഇ.പി പദ്ധതിയുടെ ഭാഗമായി 16500 കോടി രൂപയുടെയും, പെട്രോ കെമിക്കൽ കോംപ്ലെക്സ് നിർമാണത്തിന് 16800കോടി രൂപയുടെയും അനുബന്ധ പ്രൊജക്റ്റ്കളുടെ നിർമാണത്തിനായ് 17000 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് എംപിമാർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
ഈ ഘട്ടത്തിൽ കമ്പനിയുടെ സ്വകാര്യവത്കരണത്തിനുള്ള നീക്കം സർക്കാർ ഖജനാവിന് കനത്ത നഷ്ടം ഉണ്ടാക്കും. നിർമാണ തൊഴിലാളികളെയും കരാറുകാരെയും സ്വകാര്യവത്കരണം പ്രതികൂലമായി ബാധിക്കും. അതിനാൽ, ബിപിസിഎൽ സ്വകാര്യവത്കരണത്തിനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് എം.പിമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.