
പാലക്കാട്: പാലക്കാട് വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് രാവിലെ നഗരത്തിൽ രാവിലെ പന്തംകൊളുത്തി പ്രകടനം നടത്തും. അതേസമയം, സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് സ്ത്രീകൾ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം. രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ എം ആർ റസാഖ് രംഗത്തെത്തി. പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എൻ എം ആർ റസാഖ് വ്യക്തമാക്കി.
പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ വച്ചാണ് ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ താൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബിജെപി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്.
രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം ന്യായീകരിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. പിഷാരടി നടത്തിയ സ്ത്രീവിരുദ്‌ധ പരാമർശത്തിൻ്റെ പേരിലാണ് തടഞ്ഞതെന്ന് ശോഭ സുരേന്ദ്രൻ അവകാശപ്പെട്ടു. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ അത് വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ശോഭ വിശദീകരിച്ചു. വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേതെന്നും അതുകൊണ്ടാണ് അമ്മമാർ പ്രതിഷേധിച്ചതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam