
തൃശൂർ : തൃശൂർ കോർപ്പറേഷനിൽ അനധികൃത നിയമനമാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ നടത്തിയ മാർച്ചിൽ സംഘർഷം. വൈദ്യുതി വിഭാഗത്തിൽ പാർട്ടി പട്ടികയിൽ നിന്ന് 200 പേർക്ക് താത്ക്കാലിക നിയമനം നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോർപറേഷൻ ഓഫീസിനു മുന്നിലെ പൊലീസ് പ്രതിരോധം മറികടന്ന് കൗൺസിലർമാർ മേയറുടെ ഓഫീസിന് മുന്നിലെത്തി. അടച്ചിട്ട ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമായി. സംഘർഷം അരമണിക്കൂറിലേറെ നീണ്ടു. പിന്നീട് കൂടുതൽ പൊലീസെത്തി പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ഉൾപടെയുള്ളവരെ അറസ്റ്റ് ചെയ്തത് നീക്കി.
പ്രതിഷേധമിരമ്പി തലസ്ഥാനം, കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം അഞ്ചാം ദിവസവും
കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ കത്ത് നൽകിയെന്ന ആരോപണത്തിൽ തിരുവനന്തപുരം കോർപറേഷനിൽ അഞ്ചാം ദിവസവും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. മേയറുടെ ലെറ്റർ പാഡിൽ ഒപ്പോടുകൂടിയ കത്ത് പുറത്ത് വന്നെങ്കിലും തനിക്ക് ബന്ധമില്ലെന്നും കത്ത് നൽകിയിട്ടില്ലെന്നുമാണ് ആര്യാ രാജേന്ദ്രൻ വിശദീകരിക്കുന്നത്. സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ഇതിനോടകം മേയറുടേയും കോർപ്പറേഷൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വിവാദ കത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മേയർ രാജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് കോർപ്പറേഷന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും അകത്ത് യുഡിഎഫ് കൗൺസിലർമാരും ധര്‍ണയിലാണ്. മേയറുടെ രാജിയാവശ്യവുമായി ബിജെപി, യുവമോർച്ച പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. കേരളത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥലത്തെത്തി ബിജെപി കൌൺസിലർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam