
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിമതരായി മത്സര രംഗത്തുളളവർക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. കോണ്‍ഗ്രസ് വിമതർക്ക് നാളെ ഉച്ച വരെ സമയം നൽകും. പാർട്ടിയിൽ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കും. ഇല്ലെങ്കിൽ പിന്നെ അവർ പാർട്ടിയിൽ ഉണ്ടാവില്ല. പുറത്താക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചെടുക്കുന്ന പതിവ് ഇനി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. പിന്നീട് തിരിച്ചു വരാമെന്നു കരുതി ആരും വിമതരായി മത്സരിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി.
ശബരീനാഥിന്‍റെ സ്ഥാനാർത്ഥിത്വം വലിയ ഇംപാക്ട് എല്ലാ വാർഡുകളിലും ഉണ്ടാക്കിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തവണ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കോണ്‍ഗ്രസിന് തലയെടുപ്പുള്ള സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. അത് നെഗറ്റീവായി ബാധിച്ചു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം കിട്ടും. 55 സീറ്റ് വരെ കിട്ടുമെന്നും മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശബരീനാഥിനൊപ്പം കവടിയാറിൽ ഭവന സന്ദർശനം നടത്തുന്നതിനിടെ ആയിരുന്നു മുരളീധരന്‍റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ് എൻട്രിയായിരുന്നു കെ എസ് ശബരീനാഥൻ. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഗൃഹസമ്പര്‍ക്ക തിരക്കിലായിരുന്നു അദ്ദേഹം. സ്വന്തം വാര്‍ഡിൽ മാത്രമല്ല, മറ്റ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ പെട്ടിയിലും വോട്ടെത്തിക്കാൻ വീടുകൾ തോറും കയറി ഇറങ്ങുകയാണ് ശബരീനാഥൻ.തലസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലെ പോരിനിടെ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് കാര്യമായ റോളില്ലായിരുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് ശബരിയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്.
"എംഎൽഎ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ എനിക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ശാസ്തമംഗലത്തും കവടിയാറും അരുവിക്കരയിലുമൊക്കെയുണ്ട്. പാർട്ടി ഇങ്ങനെയൊരു നിർദേശം വച്ചപ്പോൾ ഊർജ്ജമായത് ആ ബന്ധങ്ങളാണ്. പാർട്ടിയുടെ നയങ്ങൾ നടപ്പാക്കാനുള്ള വെഹിക്കിൾ മാത്രമാണ് ഞാൻ"- ശബരീനാഥൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam