
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത് നടക്കും. രാവിലെ പത്ത് മണിക്ക് മച്ചിങ്ങല്‍ ജംഗ്ഷനില്‍ നടക്കുന്ന റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കും. വിവിധ മതസാമുദായിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്‍ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായിട്ടാണ് മലപ്പുറത്തും പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് മാർച്ച് 22 ന് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി നടത്തിയിരുന്നു. അന്ന് കേന്ദ്ര സർക്കാരിനും ബി ജെ പിക്കും കോൺഗ്രസിനുമെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനമാണ് നടത്തിയത്. ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സി എ എയുടെ ലക്ഷ്യമെന്നാണ് കോഴിക്കോട് റാലിയിൽ പിണറായി വിജയൻ ചൂണ്ടികാട്ടിയത്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്‌ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് ആര്‍ എസ് എസ് നിലപാടാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതാണ് സംഘപരിവാര്‍ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കോഴിക്കോട് മുഖ്യമന്ത്രി പറഞ്ഞത്
ബി ജെ പിക്ക് രാജ്യ ഭരണം കിട്ടിയപ്പോളെല്ലാം ആർ എസ് എസ് ഇതേ അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോൾ ചെയ്യുന്നത്. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സി എ എയുടെ ലക്ഷ്യം. ഇത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ്. ഈ ഒരു വേർതിരിവ് കൊണ്ടുവരുന്നത് കൊണ്ട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ കുറ്റക്കാരാവുകയാണ്. അതിനാലാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ഈ നിയമത്തിനെതിരെ രംഗത്ത് വരേണ്ടി വന്നത്. പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പോലും നിയമത്തിന് എതിരായി നിലപാടെടുത്തു. ഇതോടെ നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നിലപാട് എടുക്കുന്ന രാജ്യമായി ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നു. പൗരത്വ നിയമത്തിൽ പല ഭേദഗതികളും മുൻപ് വന്നിട്ടുണ്ട്. അന്നൊന്നും പൗരത്വത്തിന് മതം അടിസ്ഥാനമായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam