Latest Videos

മന്ത്രി ആര്‍ബിന്ദു കോടതിയലക്ഷ്യ പ്രസ്താവന നടത്തിയെന്ന് ആക്ഷേപം,സുപ്രിംകോടതിയെ സമീപിച്ചുവെന്ന് സന്ദീപ് വാര്യര്‍

By Web TeamFirst Published Nov 18, 2022, 4:08 PM IST
Highlights

കെടിയു വിധി സംബന്ധിച്ച പ്രസ്താവനക്കെതിരെയാണ് പരാതി.സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പമെന്ന പ്രസ്താവന സുപ്രീം കോടതിയെ ഇകഴ്ത്തിക്കാണിക്കുന്നതും തികഞ്ഞ അനാദരവും അവഹേളനവുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ്

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കോടതിയലക്ഷ്യ പ്രസ്താവന നടത്തിയെന്ന ആക്ഷേപവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കെടിയു വൈസ് ചാന്‍സലറെ പുറത്താക്കിയ വിധി സംബന്ധിച്ച പ്രതികരണത്തിനെതിരെയാണ് പരാതി.സുപ്രീംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം വിധിയിലൂടെ മനസ്സിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും.കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ മാധ്യമ വാര്‍ത്തകളുടെ റിപ്പോര്‍ട്ടുകളടക്കമാണ് സന്ദീപ് വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.മന്ത്രി ബിന്ദുവിന്‍റെ  പ്രസ്താവന സുപ്രീം കോടതിയെ ഇകഴ്ത്തിക്കാണിക്കുന്നതും തികഞ്ഞ അനാദരവും അവഹേളനവുമാണ് . മന്ത്രിയുടെ കോടതി അലക്ഷ്യ പ്രസ്താവനക്കെതിരെ അഭിഭാഷകൻ അഡ്വ രഞ്ജിത്ത് മാരാർ മുഖേനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ജനറലിന്‍റെ  അനുമതിക്കായി നടപടി ആരംഭിച്ചുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു .

കെടിയു താൽക്കാലിക വിസി നിയമനം; അപാകതയില്ലെന്ന് ഗവര്‍ണറുടെ വിശദീകരണം, സത്യവാങ്മൂലം നല്‍കി

കെടിയു താൽക്കാലിക വിസി നിയമനത്തില്‍ അപാകതയില്ലെന്ന് ഗവർണറുടെ വിശദീകരണം. സർക്കാർ ശുപാർശ ചെയ്തവർക്ക് യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ലെന്നാണ് ഗവർണര്‍ വിശദീകരിക്കുന്നത്. സർക്കാർ ശുപാർശ ചെയ്തത് പ്രോ വി സിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്. എന്നാൽ ഈ രണ്ട് ശുപാർശകളും യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയും, യു ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവര്‍ണറുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. താൽക്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല. ഇതോടെ, കോഴ്സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. 

click me!