
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വയം രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം. സജി ചെറിയാന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും കെ.സുധാകരൻ പറഞ്ഞു. ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ അസ്തിത്വത്തെയാണ് സജി ചെറിയാൻ ചോദ്യം ചെയ്തത്. ഭരണഘടനാ ലംഘനം സിപിഎം അജണ്ടയാണ്. സജി ചെറിയാൻ അത് പറഞ്ഞെന്നെ ഉള്ളൂ. ഭരണഘടനയെ അപമാനിക്കുന്നത് സിപിഎമ്മിന് പുത്തരിയല്ല. രാജ്യത്ത് ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് പാർട്ടികളിൽ ഒന്നാണ് സിപിഎം. മറ്റൊന്ന് ആർഎസ്എസ് ആണെന്നും സുധാകരൻ ആരോപിച്ചു.
സിപിഎമ്മിന്റെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ തിരുത്തണമെന്നും കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബുദ്ധി ഉണ്ടോ എന്നറിയില്ല. മുഖ്യമന്ത്രി മിണ്ടതിരുന്നാൽ പ്രക്ഷോഭത്തിന് ഇറങ്ങും. ആർ.ബാലകൃഷ്ണ പിള്ള രാജി വച്ചെങ്കിൽ സജി ചെറിയാന് എങ്ങനെ മന്ത്രിയായി തുടരാനാകുമെന്നും സുധാകരൻ ചോദിച്ചു. ബ്രിട്ടീഷുകാർ എഴുതി കൊടുത്തതാണ് ഭരണഘടന എന്ന് പറഞ്ഞത് ലജ്ജാകരം. സിപിഎമ്മിന് ചൈനയോടാണ് ഇപ്പോഴും സ്നേഹം. ഞാനും നിങ്ങളും നന്നാകാത്തതിന് പടച്ചോനെ കുറ്റം പറയുന്നതിന് എന്തിനാണെന്നും കെ.സുധാകരൻ ചോദിച്ചു.
ഭരണഘടനയോടുള്ള അവഹേളനമെന്ന് കെ.സി.വേണുഗോപാൽ
സജി ചെറിയാന്റേത് ഭരണഘടനയോടുള്ള കടുത്ത അവഹേളനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. രാജ്യത്ത് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല, ആർക്ക് കേട്ട് നിൽക്കാൻ സാധിക്കും ഇതെന്നും കെ.സി. ചോദിച്ചു. ഒരു മിനിറ്റ് പോലും വൈകാതെ മന്ത്രി രാജി വയ്ക്കണം, അല്ലെങ്കിൽ മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം. മുഖ്യമന്ത്രിക്കും ഈ നിലപാട് ആണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാൻ ചെയ്തത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. അസാധാരണ സംഭവമാണിത്. മന്ത്രി രാജി വയ്ക്കണമെന്നും ഗവർണർ രാജി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.