
തിരുവനന്തപുരം: ഗവർണറും മന്ത്രിമാരും പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ വീണ്ടും രാഷ്ട്രീയ വിവാദം. കേരള സർവകലാശാലയിലെ പരിപാടിയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തി വീശി. സംഘപരിവാറിന് സർക്കാർ കീഴടങ്ങിയെന്ന് സിപിഎം ആരോപിച്ചു. പ്രോട്ടോക്കോൾ പാലിക്കുക മാത്രമാണുണ്ടായതെന്ന് മന്ത്രിമാർ പ്രതികരിച്ചു.
ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് കേരള സർവകലാശാലയിൽ നടന്ന ചടങ്ങില്‍ ഗവർണറായിരുന്നു ഉദ്ഘാടകൻ. മന്ത്രിമാരായ റോജി എം ജോണും ഒ ജെ ജനീഷും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്‍റെ തുടക്കത്തിലും പരിപാടി അവസാനിക്കുമ്പോഴും വന്ദേമാതരം മുഴുവനായി ആലപിച്ചു. പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം ആലപിച്ചത് എന്നായിരുന്നു കായികമന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചത്. എന്നാൽ സിപിഎമ്മും എസ്എഫ്ഐയും പ്രതിഷേധവുമായി ഇറങ്ങി. സംഘപരിവാറിന് സർക്കാർ വീണ്ടും കീഴടങ്ങിയെന്നാരോപിച്ചായിരുന്നു സർവകലാശാലയിലേക്കുള്ള എസ്എഫ്ഐ മാർച്ച്. ജലപീരങ്കിക്ക് പിന്നാലെ പൊലീസ് ലാത്തിവീശി. വനിത പ്രവർത്തകർക്ക് ഉൾപ്പെടെ പരിക്കേറ്റു.
സർവകലാശാല വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കയറി. ഉപരാഷ്ട്രപതി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പങ്കെടുത്ത ചടങ്ങുകളിലും വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു. പ്രോട്ടോക്കോൾ അനുസരിക്കാതെ നിവൃത്തിയില്ലെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും ബിജെപിക്ക് വഴങ്ങലായി ആരോപിച്ച് രാഷ്ട്രീയ വിമർശനം തുടരുകയാണ് സിപിഎം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam