
കോഴിക്കോട്: നിലമ്പൂരിൽ നടത്താനിരുന്ന കെഎം ഷാജിയുടെ രാഷ്ട്രീയ വിശദീകരണം യോഗം ഉപേക്ഷിച്ചതിനെ ചൊല്ലി വിവാദം. സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധത്തെ തുറന്നു കാട്ടാനായിരുന്നു യോഗം. എന്നാൽ ഇത് അൻവറിന് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ യോഗം റദ്ദാക്കാൻ നിർദ്ദേശിച്ചത്.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നിലമ്പൂരിൽ മണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണം യോഗം നടത്താൻ തീരുമാനിച്ചത്. കടുത്ത പിണറായി വിരുദ്ധനായ കെഎം ഷാജിയെ ഉദ്ഘാടകനായി നിശ്ചയിക്കുകയും ചെയ്തു. പോസ്റ്റർ തയ്യാറാക്കി പ്രചാരണം തുടങ്ങിയ ശേഷമാണ് ഇത് അൻവറിന് ലീഗിലേക്ക് വഴിയൊരുക്കാനുള്ള നീക്കം ആണെന്ന് വിലയിരുത്തിലുണ്ടായത്. ഇതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടത്. എന്നാൽ ഷാജി അനുകൂലികൾ അച്ചടിച്ച പോസ്റ്ററുകൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. ലീഗിൽ ഒരു വിഭാഗം സിപിഎമ്മിന് അനുകൂലമായി നിലപാടെടുക്കുകയാണെന്ന് ആരോപണം ഇതോടെ ശക്തമായി.
അതേസമയം, വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയോ കെഎം ഷാജിയോ പ്രതികരിച്ചില്ല. നേരത്തെ അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്ത അതേ നേതാവ് തന്നെയാണ് പൊതുയോഗം നടത്താനുള്ള നീക്കത്തിന് പിന്നിലെന്നും പ്രാദേശിക നേതൃത്വം പറയുന്നു. എന്നാൽ ഇത് നിഷേധിക്കുകയാണ് മണ്ഡലം സെക്രട്ടറി ഇഖ്ബാൽ മുണ്ടേരി. സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന പരിപാടി തീരുമാനിച്ചിട്ടില്ല. പോസ്റ്ററും തയ്യാറാക്കിയിട്ടില്ല. പാർട്ടിയുടെ പേരിൽ പടച്ചുണ്ടാക്കിയതാണ്. വ്യാജ പ്രചരണം നടത്തുകയാണെന്നും ഇഖ്ബാൽ മുണ്ടേരി പറഞ്ഞു. പിവി അൻവറിനെ തള്ളണോ കൊള്ളണോ എന്ന കാര്യത്തിൽ കോൺഗ്രസിൽ എന്നപോലെ ലീഗിലും ചേരിതിരിവുണ്ട്. സിപിഎമ്മിനെ ഭയന്ന് ഒരു വിഭാഗം നേതാക്കൾ പരിപാടി മുടക്കിയതാണെന്ന് പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തർക്കം മുറുകുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam