
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരളത്തിലെ സ്വീകരണവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്. നല്ല ബിജെപി മനസ്സുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ വിമർശിക്കാനാവൂ എന്ന് പി.രാജീവ് പറഞ്ഞു. ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണം ബിജെപിയെ സഹായിക്കാനാണ്. യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്ന് മുഴുവൻ വോട്ടുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇതൊക്കെ വിവാദമാക്കാനാകുന്നത് എന്നും അദ്ദേഹം ചോദിച്ചു. യശ്വന്ത് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.
രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇന്നലെ തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഇടതുപക്ഷത്ത് നിന്ന് ആരും എത്തിയിരുന്നില്ല. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നരേന്ദ്ര മോദിയെ പേടിച്ചിട്ടാകാം പിണറായിയും കൂട്ടരും യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ വരാതിരുന്നതെന്നായിരുന്നു സുധാകരന്റെ പരാമർശം. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ വിമർശനത്തിന് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പി.രാജീവും സുധാകരനെ വിമർശിച്ചത്.
താമസം ഏർപ്പാടാക്കിയ മസ്കോട്ട് ഹോട്ടലിൽ യശ്വന്ത് സിൻഹയെ സ്വീകരക്കാൻ പി.രാജീവ് എത്തിയിരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരമായിരുന്നു ഇതെന്നും രാജീവ് വ്യക്തമാക്കി.