
തിരുവനന്തപുരം: കൊവിഡ് രോഗത്തിനെതിരെ വൻ പരീക്ഷണത്തിനൊരുങ്ങി കേരളം. കൊവിഡ് രോഗം ഭേദമായവരുടെ രക്തം രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകാനാണ് നീക്കം. കണ്‍വാലസന്‍റ് പ്ലാസ്മ എന്ന് അറിയപ്പെടുന്ന ഈ ചികിത്സ പരീക്ഷിക്കാൻ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ഐസിഎംആറില്‍ നിന്നും അനുമതി ലഭിച്ചു . ഇനി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി കിട്ടിയാൽ രോഗികളില്‍ പ്രയോഗിച്ച് തുടങ്ങും.
രോഗം പൂര്‍ണമായി മാറിയവരില്‍ നിന്നാണ് രക്തം സ്വീകരിക്കുക. ഇങ്ങനെയുള്ളവരുടെ രക്തത്തില്‍ അണുബാധയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡികൾ ഉണ്ടാകും. ഈ കാരണത്താലാണ് കൊവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ചികിത്സക്കായി രക്തം ഉപയോഗിക്കുന്നത്. ഈ ആന്‍റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കും.
ആരില്‍ നിന്നൊക്കെ രക്തം സ്വീകരിക്കണം , ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്നതിനും കൃത്യമായ മാനദണ്ഡമുണ്ടാക്കും.
കണ്‍വാലസന്‍റ് ചികില്‍സ നടത്തുന്നവരുടെയും സാധാരണ ചികിത്സ തേടുന്നവരുടെയും രോഗം ഭേദമാക്കാനെടുക്കുന്ന സമയം താരതമ്യം ചെയ്യും. അനുമതി കിട്ടിക്കഴിഞ്ഞാൽ ശ്രീചിത്രക്കൊപ്പം തിരുവനന്തപുരത്തെ അടക്കമുള്ള പ്രധാന മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഇതിനുള്ള സൗകര്യമൊരുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam