കൊറോണ രോഗലക്ഷണങ്ങളുമായി ചൈനയിൽ നിന്ന് എത്തിയ ഒരാൾ കളമശ്ശേരിയിൽ ചികിത്സയിൽ

By Web TeamFirst Published Jan 24, 2020, 1:55 PM IST
Highlights

30 വയസ്സുള്ള പുരുഷനെയാണ് രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെല്ലാം നേരത്തേ ജാഗ്രതയുടെ ഭാഗമായി ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരുന്നതാണ്. 

കൊച്ചി: കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാളെ കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചൈനയിൽ ഒരു മാസത്തെ സന്ദർശനത്തിന് ശേഷം ഡിസംബർ 21-ാം തീയതി തിരിച്ചെത്തിയ മുപ്പത് വയസ്സുള്ള പുരുഷനാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ, ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടോ എന്നതടക്കമുള്ള വിശദമായ വിവരങ്ങൾ ലഭ്യമാകൂ. പരിഭ്രാന്തി ആവശ്യമില്ലെന്നും, ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതരും അറിയിച്ചു. ഇദ്ദേഹത്തിന്‍റെ രക്തസാമ്പിൾ ഇന്ന് തന്നെ പുനെയിലെ ലാബിലേക്ക് അയക്കും. 

അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിലാണിപ്പോൾ. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷണം തുടരുമെന്നും ഡിഎംഒ അറിയിച്ചു. 

ഇതിനിടെ, സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകൾക്കും പുറമേ, ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍-നെ ചുമതലപ്പെടുത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കർശനനിരീക്ഷണം, ജാഗ്രത

കേരളത്തിൽ കൊറോണ വൈറസ് ബാധയുള്ളവർ എത്തുന്നുണ്ടോ എന്നറിയാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലടക്കം തെർമൽ സ്കാനിംഗ് നടത്തുന്നുണ്ട്. എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്താനാണിത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്.

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്ക്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്‍റെ ദിശ നമ്പറായ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്. 

Read Also: കൊറോണ വൈറസ് പടരുന്ന ചൈനീസ് നഗരത്തില്‍ 20 മലയാളികള്‍ കുടുങ്ങി കിടക്കുന്നു

വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി. 

Read Also: കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് എംബസി

അതിനിടെ, സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ പടരുന്ന കൊറോണ വൈറസല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ് വിവരം. ചികിത്സയിലുളള യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Read Also: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ പടരുന്ന കൊറോണ വൈറസല്ല

എന്താണ് കൊറോണ വൈറസ്, ഇത് പകരുന്നതെങ്ങനെ? വിശദമായ റിപ്പോർട്ട് കാണാം:

click me!