കൊറോണ വൈറസ് പടരുന്ന ചൈനീസ് നഗരത്തില്‍ 20 മലയാളികള്‍ കുടുങ്ങി കിടക്കുന്നു
കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എപ്പോൾ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് ഇവർക്കറിയില്ല.
ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി. പെൺകുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികളാണ് തിരികെയെത്താനാകാതെ സർവകലാശാലയിൽ കഴിയുന്നത്. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് കുട്ടികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴ്സ് പൂർത്തിയാക്കി ഇന്‍റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ദുരിതത്തിലായത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ഇതില്‍ 20 പേർ മലയാളികളാണ്.
പുറത്തുപോകരുതെന്നും വേണ്ട സുരക്ഷാക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും കുട്ടികൾക്ക് സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എപ്പോൾ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് ഇവർക്കറിയില്ല. സർവകലാശാലയിൽ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണെന്ന്കുട്ടികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചൈനയിലെ ഇന്ത്യൻ എംബസി അധികൃതർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരമായില്ല. വിദേശകാര്യമന്ത്രിക്ക് മെയിൽ വഴി കുട്ടികൾ പരാതി നൽകിയിട്ടുണ്ട്. വുഹാനിൽ ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ചൈനയിൽ 17 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
"