മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പൊലീസുകാര്‍ക്ക് കൗണ്‍സിലിംഗ്; എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍

By Web TeamFirst Published Aug 30, 2019, 6:04 PM IST
Highlights

ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്സ് എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം:  പൊലീസുകാരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിംഗ് നല്‍കുന്നതിന്  എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്രയും വേഗം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 1800 ഓളം ആളുകള്‍ തിരുവനന്തപുരത്തുള്ള കേന്ദ്രത്തിന്‍റെ സേവനം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.  പോലീസ് ഉദ്യോഗസ്ഥരും പോലീസ് വകുപ്പിലെ മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. 

ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്സ് (Help and Assistance To combat  Stress in police officers-HATS) എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്എപി ക്യാമ്പില്‍ ദിവസവും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഈ സൗകര്യം ഉള്ളത്.  ഈ സമയത്തിന് ശേഷവും അവധിദിവസങ്ങളിലും ആവശ്യമുള്ള പക്ഷം കൗണ്‍സിലറുടെ സേവനം ലഭ്യമായിരിക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എത്ര ദിവസത്തെ കൗണ്‍സലിംഗ് ആവശ്യമാണെന്ന് തീരുമാനിക്കുകയും അക്കാര്യം പരാതിക്കാരന്‍റെ ഓഫീസിനെ അറിയിച്ച് അനുമതി വാങ്ങുകയും ചെയ്യും.

ജോലിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കൂടാതെ പുകവലി, മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗും ഇവിടെ നടത്തിവരുന്നു.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ സേവനം ലഭ്യമാണ്.  പരിചയസമ്പന്നരായ  സൈക്കോളജിസ്റ്റിന്‍റെയും കൗണ്‍സിലറുടെയും സേവനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ട്രെസ് റിലാക്സേഷന്‍ കൗണ്‍സലിംഗ്, പ്രോഗ്രസീവ് മസില്‍ റിലാക്സേഷന്‍ തെറാപ്പി, ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, മെമ്മറി ടെസ്റ്റ്, ഐക്യൂ ടെസ്റ്റ്, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകള്‍ എന്നിവ ഇവിടെ ലഭ്യമായ സൗകര്യങ്ങളില്‍ ചിലതാണ്. കൗണ്‍സലിംഗ് കഴിഞ്ഞ് പോകുന്നവരെ കൃത്യമായ ഇടവേളകളില്‍ വിളിച്ച് സുഖവിവരം തിരക്കി ആവശ്യമുള്ള കേസുകളില്‍ വീണ്ടും കൗണ്‍സലിംഗ് നടത്താനും സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 

click me!