
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാവിവരങ്ങളും ഹാജരാക്കാന്‍ പൊലീസിന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അന്വേഷണം വഴിമുട്ടിയെന്ന് ചൂണ്ടിക്കാട്ടിയും കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടും പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. ഹര്‍ജിയില്‍ തുടര്‍വാദം ഈ മാസം 22 ന് നടക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടു മാസമായിട്ടും അന്വേഷണത്തിന് പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് എംഎസ്എഫ് നേതാവായ പികെ മുഹമ്മദ് കാസിം വീണ്ടും കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അപാകതയുണെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. അന്വേഷണത്തില്‍ പൊലീസ് മെല്ലപ്പോക്ക് തുടരുന്നുവെന്ന് വീണ്ടും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് കാസിം വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിയെ സമീപിച്ചത്. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങളും ഹാജരാക്കണം. ഈ മാസം 22 ന് തുടര്‍വാദം നടക്കും.
സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത ഇടതു സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടെയും, എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെയും ഫോണുകളുടെ നിര്‍ണായക ഫോറന്‍സിക് പരിശോധന പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോടന്നൂര്‍ എഇഒ നല്‍കിയ അന്വേഷണറിപ്പോര്‍ട്ട് പൂര്‍ണ്ണതയില്ലെന്ന് പറഞ്ഞ് തള്ളിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam