
തിരുവനന്തപുരം: വയനാട് മേപ്പാടി പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നതുമടക്കം കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
വയനാട്ടിലെ ദുരന്തബാധിതർക്ക് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുകയാണ്. കിറ്റ് നൽകിയത് ആരാണ്? ദുരിതാശ്വാസ വസ്തുക്കൾ പുഴുവരിച്ച് നശിക്കാനിടയായത് ആരുടെ വീഴ്ച കാരണമാണ് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കിറ്റ് വിവാദം രാഷ്ട്രീയ പാർട്ടികൾ പരസ്പരം കത്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കിറ്റ് വിവാദം എല്ലാ പാർട്ടികളും ചർച്ചയാക്കുന്നുണ്ട്. സിപിഎം പഞ്ചായത്തിനെ കുറ്റപ്പെടുത്തുമ്പോൾ റവന്യൂ വകുപ്പിനെയും സർക്കാരിനെയും പഴിച്ചാണ് കോൺഗ്രസും ബിജെപിയും സമരരംഗത്തുള്ളത്. ഇന്ന് കിറ്റ് വിവാദത്തിൽ മേപ്പാടി പഞ്ചായത്തിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കിറ്റുകൾ കെട്ടിക്കിടക്കുന്ന കൈനാട്ടിയിലെ സംഭരണ കേന്ദ്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും സമരം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam