
കോഴിക്കോട്: കൂടത്തായ് (Koodathai) കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിയുടെ (Jolly) ജാമ്യാപേക്ഷകൾ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തളളി. മൃതദേഹാവശിഷ്ടങ്ങളുടെ സാംപിളുകൾ ശാസ്ത്രീയ പരിശോധനക്കയക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. അതിനിടെ, കേസിലെ അഞ്ചാംപ്രതി നോട്ടറി വിജയകുമാറിനെ ഹൈക്കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി .
പൊന്നാമറ്റത്തിൽ ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളി വെവ്വേറെ ജാമ്യാപേക്ഷകൾ നൽകിയത്. വിചാരണ നീണ്ടുപോവുകയാണെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോളിയുടെ അപേക്ഷ. എന്നാൽ അന്നാമ്മ തോമസിനെ വധിച്ച കേസിൽ ഹൈക്കോടതി നേരത്തെ നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു . ജോളിക്ക് കോടതി ജാമ്യം നിഷേധിച്ചു.
ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.ഇതിനുളള നടപടികൾ ഉടൻ തുടങ്ങും.
അതിനിടെ, നോട്ടറി വിജയകുമാറിനെ പ്രതിചേർത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിന്‍റെ പകർപ്പ് സാക്ഷ്യപ്പെടുത്തയതുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ അഞ്ചാംപ്രതിയാക്കിയത്. ഇതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം വരുന്നത് വരെ വിചാരണയ്ക്കും തടസ്സമുണ്ടായിരുന്നു. വിജയകുമാറിനെ ഒഴിവാക്കിയതോടെ, പ്രതികളുടെ എണ്ണം നാലായി കുറഞ്ഞു. കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കോടതി കേൾക്കും. ജൂൺ ആദ്യവാരത്തോടെ വിചാരണയിലേക്ക് കടക്കാനാണ് പ്രോസിക്യൂഷൻ ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam