ബിനീഷ് കോടിയേരി റിമാൻഡിൽ, പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും; ജാമ്യാപേക്ഷ 18 ന് പരിഗണിക്കും

By Web TeamFirst Published Nov 11, 2020, 5:15 PM IST
Highlights

ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 

ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. മയക്കുമരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്. 
 
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച പെറ്റീഷൻ കോടതി തള്ളി. ഇത് സാധ്യമല്ലെന്നും  കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി. 

അതേ സമയം ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും  ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. 

click me!