കൊവിഡ്: തൃശൂരില്‍ നിയന്ത്രണം കടുപ്പിച്ച് കലക്ടര്‍; കുന്നംകുളത്ത് നാളെമുതല്‍ കടകള്‍ തുറക്കും

By Web TeamFirst Published Nov 3, 2020, 7:13 PM IST
Highlights

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

തൃശൂര്‍: ചേറ്റുവ ഹാര്‍ബറും എത്തായി മുതല്‍ നമ്പിക്കടവ് വരെ എല്ലാ ബീച്ചുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതിനും പൊതുജന സഞ്ചാരം നിയന്ത്രിക്കുന്നതിനും കലക്ടര്‍ ഉത്തരവിട്ടു. ഈ മേഖലയില്‍ അവശ്യ സേവനങ്ങള്‍ക്കും ചികിത്സയ്ക്കുമായല്ലാതെ പൊതുനിരത്തുകളിലെ യാത്രകള്‍ അനുവദനീയമല്ല. ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തിന് സ്വീകരിച്ച എല്ലാ നടപടികളും നിലനില്‍ക്കുമ്പോഴും ചേറ്റുവ ഹാര്‍ബറിലും എത്തായി-നമ്പിക്കടവ് വരെയുള്ള തീരപ്രദേശത്തും ജനങ്ങള്‍ ഒത്തുകൂടി രോഗവ്യാപന സാധ്യത വര്‍ധിപ്പിച്ച് പ്രദേശവാസികളുടെ ജീവനും സൈ്വരജീവിതത്തിനും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.നഗരസഭയും വ്യാപാരികളും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. നാലു സ്‌ക്വാഡുകളെ കോവിഡ് ചട്ടലംഘനം കണ്ടെത്താന്‍ ചുമതലപ്പെടുത്തി. നഗരസഭയില്‍ വഴിയോര കച്ചവടം പാടില്ല. കടകളിലും ബാങ്കുകളിലെ എടിഎമ്മുകളിലും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാക്കി

click me!