
കൊച്ചി: കൊച്ചിയില്‍ ഒരു സ്ത്രീഅടക്കം അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പൗരന് ഒപ്പം എത്തിയ വിദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേരും അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്.സംസ്ഥാനത്ത് ഇതോടെ രോഗബാധിതരുടെ എണ്ണം 33 ആയി. ബാക്കി ഉള്ള 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊച്ചിയില്‍ 24 സ്വകാര്യ ആശുപത്രികളിൽ 197 ഐസൊലേഷൻ ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ ബെഡുകൾ ഒഴിച്ചിടാൻ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. ആറ് ഐസൊലേഷന്‍ വാര്‍ഡുകള്‍, 94 ഐസിയു ബെഡുകള്‍, 197 ഐസൊലേഷന്‍ ബെഡുകള്‍, 35 വെന്‍റിലേറ്ററുകള്‍, 120 വാര്‍ഡ് ബെഡുകള്‍ എന്നിവ സജ്ജമാകുന്നതിനുള്ള സന്നദ്ധത സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്.
25 ആശുപത്രി പ്രതിനിധികളുമായി മന്ത്രി വിഎസ് സുനിൽ കുമാറും കളക്ടർ എസ് സുഹാസും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമുണ്ടായാൽ സ്വകാര്യ ആശുപത്രികളും പ്രതിരോധ പ്രവര്‍ത്തിന്‍റെ ഭാഗമാകുമെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam