കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകന് കൊവിഡ്; കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

By Web TeamFirst Published May 22, 2020, 5:52 PM IST
Highlights

കണ്ണൂർ ജില്ലാശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഗര്‍ഭിണി പരിയാരം മെഡിക്കൽ കോളേജിൽ വച്ച് കഴിഞ്ഞ ദിവസം പ്രസവിച്ചു. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇത് ആരില്‍ നിന്നാണെന്നുള്ള അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും. കോഴിക്കോട് സ്വദേശിയായ ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണ്. ഇപ്പോള്‍ കോഴിക്കോടാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂർ ജില്ലാശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഗര്‍ഭിണി പരിയാരം മെഡിക്കൽ കോളേജിൽ വച്ച് കഴിഞ്ഞ ദിവസം പ്രസവിച്ചു.

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇത് ആരില്‍ നിന്നാണെന്നുള്ള അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ്. അതേസമയം,  സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ 12, കാസർകോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം, തൃശ്ശൂർ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധിതരുള്ളത്.

പോസിറ്റീവ് ആയതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. 732 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേർ ഇപ്പോൾ ചികിത്സയിലാണ്.

നിരീക്ഷണത്തിലുള്ളത് 84258 പേർ. 83649 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 609 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിൽ പെട്ട 7072 സാമ്പിളുകളിൽ 6630 എണ്ണം നെഗറ്റീവായി. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസർകോട് 21, കോഴിക്കോട് 19, തൃശ്ശറൂർ 16 എന്നിങ്ങനെ രോഗികൾ ചികിത്സയിലുണ്ട്.

click me!