കൊവിഡ് 19: ഓണ്‍ലൈനില്‍ മദ്യം വേണമെന്ന്ഹര്‍ജിക്കാരന്‍, അമ്പതിനായിരം പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് ഹൈക്കോടതി

By Web TeamFirst Published Mar 20, 2020, 12:15 PM IST
Highlights

 കോടതിയെ പരിഹസിക്കുകയാണ് ഹര്‍ജിക്കാരനെപോലുള്ളവരെന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ  പ്രതികരണം

കൊച്ചി: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മദ്യം ഓൺലൈൻ വഴി വീട്ടിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്‍കിയ ഹർജിക്കാരന് വൻ  തുക പിഴ ചുമത്തി ഹൈക്കോടതി. ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേടതിയെ സമീപിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. 

ദിവസം 3 മുതൽ 4 ലക്ഷം വരെ ഇടപാടുകാർ മദ്യം വാങ്ങാൻ ബിവറേജ് ഔട്ട്‌ ലെറ്റിൽ എത്തുന്നുണ്ടെന്നും ആൾകൂട്ടം ഒഴിവാക്കണം എന്ന്‌ കേന്ദ്ര-സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മദ്യം ഓൺലൈൻ വഴി വീട്ടിലെത്തിക്കാൻ  ബെവ്‌കോയ്ക്ക് നിർദ്ദേശം നൽകണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 

ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ  പ്രതികരണം. ഹർജി തള്ളിയ  കോടതി ജ്യോതിഷിനോട് അമ്പതിനായിരം രൂപ പിഴയും അടക്കാനും ആവശ്യപ്പട്ടു.  പൗരധർമ്മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസ്സിലാക്കുന്നില്ല എന്നത്  വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു. 

കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ‍ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ കാര്യത്തിൽ ജാഗ്രത കടുപ്പിക്കുകയാണ് സർക്കാർ. ഫലം വരുന്നത് വരെ ഇവർ കൊറോണ കെയർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണം.  ഫലം നെഗറ്റീവാണെങ്കിൽ സാഹചര്യം പരിശോധിച്ച ശേഷമാകും യാത്ര തുടരാനാവുക. പ്രവാസികളടക്കം  നിലവിൽ വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കുന്നതിന് പുറമെയാണിത്.

click me!