
തിരുവനന്തപുരം: കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. 14 മണിക്കൂർ ജനം വീട്ടിലിരിക്കും. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വൃത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂർ ജനാത കർഫ്യൂവിന് സംസ്ഥാനം നൽകുന്നത് പൂർണ്ണ പിന്തുണയിൽ കടകമ്പോളങ്ങൾ അടച്ചിടും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും തുറക്കില്ല. കെ എസ് ആർ ടി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തില്ല. കൊച്ചി മെട്രോ അടക്കം ട്രെയിനുകൾ ഓടില്ല. ഓട്ടോയും ടാക്സികളും നിരത്തിലിറങ്ങില്ല. ബാറുകൾ ഉൾപ്പടെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല. എന്നാൽ, ആംബുലൻസ് ഉൾപ്പടെ അവശ്യസർവ്വീസിനുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകും. അതിനായി പ്രത്യേക ക്രമീകരണമേർപ്പെടുത്തും. മെഡിക്കൽ സ്റ്റോറുകൾ തുറക്കും. എന്നാൽ, അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർ നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ അടച്ചിടും. മിൽമ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കും. അവശ്യ സർവ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ നിന്ന് ഇളവ്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ജനതാ കർഫ്യൂവിൽ അണിചേരും. സ്വകാര്യവാഹനങ്ങൾ നിരത്തിലറക്കരുതെന്നാണ് അഭ്യർത്ഥന. എല്ലാവരും വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ പരിസര ശുചീകരണം നടത്തണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹവ്യാപനത്തിലേക്ക് കൊവിഡ് കടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ഏഴ് മണിമുതൽ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കർഫ്യൂ.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam