കാരാകുറിശ്ശിയിലെ കൊവിഡ് രോ​ഗബാധിതനുമായി സമ്പർക്കം പുലർത്തിയത് 300 പേർ; പട്ടിക തയ്യാർ

By Web TeamFirst Published Mar 26, 2020, 2:56 PM IST
Highlights

നിരീക്ഷണത്തിലാകും വരെ നാട്ടിലും ബന്ധു വീടുകളിലും അയൽ ജില്ലയായ മലപ്പുറത്ത് വരെ ഇയാൾ കറങ്ങി നടന്നിട്ടുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. 

പാലക്കാട്: പാലക്കാട് കൊറോണ സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി 300ലേറെ പേരുമായി സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ്. ഉംറ കഴിഞ്ഞ് നാട്ടിലെത്തിയ ഇയാൾ 10 ദിവസം കഴിഞ്ഞാണ് നിരീക്ഷണത്തിന് തയ്യാറായത്. നിരീക്ഷണ കാലയളവ് വകവയ്ക്കാതെ ഇയാളുടെ മകൻ കെഎസ്ആർടിസിയിൽ ജോലി ചെയ്തും ഗൗരവകരം എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ഈ മാസം 13നാണ് കാരാകുറുശ്ശി സ്വദേശിയായ 51 കാരൻ ഉംറ കഴിഞ്ഞ് നാട്ടിലെത്തിയത്. വിദേശത്തുനിന്ന് വരുന്നവർ നിരീക്ഷണത്തിൽ ഇരിക്കണമെന്ന് നിർദേശം പാലിക്കാതെ ഇയാള് പൊതുസ്ഥലങ്ങളിൽ 10 ദിവസം സജീവമായിരുന്നു. ഈ മാസം 13 നും 20നും ഇയാൾ കാരക്കുന്ന് ജമാഅത്ത് പളളിയിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്തു. മിക്ക ദിവസങ്ങളിലും അണക്കപ്പറമ്പ് ഐഷ പളളിയിൽ അഞ്ച് നേരവും നമസ്കാരത്തിനും പോയിട്ടുണ്ട്. ഇതിനിടെ, മണ്ണാ‍ർക്കാട്ടെ തയ്യൽക്കട, പച്ചക്കറിക്കട, ജനത സ്റ്റോർ എന്നിവിടങ്ങളിലുമെത്തി. ദാറുസ്സലാം യത്തീംഖാനയിലും, വിയ്യക്കുർശിയിലെ പളളിയിലും പോയ ഇയാൾക്ക് മിക്ക ദിവസങ്ങളിലും വീട്ടിൽ സന്ദർശകരുമുണ്ടായിരുന്നു. ചുമയും മറ്റ് ശാരീരിക പ്രശ്നങ്ങളും കാരണം രണ്ട് തവണ താലൂക്ക് ആശുപത്രിയിലും മണ്ണാർക്കാട് സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിട്ടുമുണ്ട്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസെത്തിയാണ് ഇയാളെ നിർബന്ധിച്ച് നിരീക്ഷണത്തിന് വിധേയനാക്കിയത്. ഇയാൾക്കെതിരെ കേസ്സെടുത്തെന്ന് ആദ്യം ജില്ല കളക്ടർ പറഞ്ഞെങ്കിലും ആശയക്കുഴപ്പം മൂലമുളള പിഴവെന്ന് പിന്നീട് തിരുത്തി. കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാളുടെ മകനും ഈ സമയത്ത് ഡ്യൂട്ടിക്ക് എത്തിയിരുന്നു. മണ്ണാർക്കാട് ന്ന് കോയമ്പത്തൂരിലേക്ക് പിന്നെ തിരുവനന്തപുരത്തേക്കും ഉള്ള കെഎസ്ആർടിസി ബസ്സിൽ ആണ് ഡ്യൂട്ടി എടുത്തത്. ഈ മാസം 17 18 19 തീയതികളിൽ ഈ ബസ്സിൽ യാത്ര ചെയ്ത അവരെ കുറിച്ച് വിവരങ്ങൾ എടുക്കുന്നുണ്ട്.  മണ്ണാർക്കാട് ഉള്ള രണ്ടാമത്തെ കൊവിദ് ബാധിതന് അധികം സമ്പർക്കം ഉണ്ടായിട്ടില്ല. സമൂഹ വ്യാപനത്തിലേക്ക് എത്താതിരിക്കാനുളള നടപടികൾ ഊ‍ർജ്ജിതമെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.

 Also Read: കാരാകുറുശ്ശിയിൽ കൊവിഡ് രോഗിയുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ, യാത്രക്കാരെ തപ്പി ആരോഗ്യവകുപ്പ്

click me!