തിരുവനന്തപുരം: അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ ദിനം ആചരിച്ചു. കൊവിഡ് രോഗം പടരുന്നത് കണക്കിലെടുത്ത് പള്ളികളിൽ കാൽകഴുകൾ ശുശ്രൂഷകൾ പൂർണ്ണമായും ഒഴിവാക്കി. കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരാണ് ഇത്തവണ യേശുവിനായി ലോകത്തിന്‍റെ കാൽകഴുകുന്നതെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.
വിനയത്തിന്‍റെ മാതൃകയായി ശിഷ്യരുടെ കാൽ കഴുകി ചുംബിച്ച് യേശുദേവൻ അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓർമ്മയിലാണ് ക്രൈസ്തവർ. കൊവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ പള്ളികളിലൊന്നും ഇത്തവണ പ്രധാന ചടങ്ങായ കാൽ കഴുകൽ ശുശ്രൂഷയുണ്ടായില്ല. മുഖ്യ കാർമ്മികർ അടക്കം അഞ്ച് പേരായിരുന്നു പള്ളികളിൽ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത്. എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃ്തവം കൊടുത്തു.
പരുമല പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് തിരുവാങ്കുളം സെമിനാരി കത്തീഡ്രലിൽ പെസഹ കുർബാനയ്ക്ക് നേതൃത്വം കൊടുത്തു. തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെന്‍ററിൽ നടന്ന ചടങ്ങുകൾക്ക് ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്ക ബാവ നേതൃത്വം നൽകി.
വിശ്വാസികൾക്ക് പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിന് അനുമതിയില്ലാത്തതിനാൽ ചിലയിടങ്ങളിൽ പെസഹ ചടങ്ങുകൾ ഓൺലൈൻ വഴിയും ഉണ്ടായിരുന്നു. ലത്തീൻ, മാർത്തോമ സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ വൈകുന്നേരമാണ് ചടങ്ങുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam