
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്‍റൈൻ വിവരങ്ങൾ അന്വേഷിക്കാൻ വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരോട് തട്ടിക്കയറിയ സിപിഎം നേതാവും മുൻ എംപിയുമായ എകെ പ്രേമജത്തിനെതിരെ പൊലീസ് കേസ്. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
ഓസ്ട്രേലിയയിൽ നിന്ന് എത്തിയ മകനും കുടുംബവും വീട്ടിൽ ക്വാറന്‍റൈനിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം അന്വേഷിച്ചെത്തിയപ്പോൾ മകൻ വീട്ടിലില്ല . ഓസ്ട്രേലിയ അടക്കം വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ 28 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. ഇത് ലംഘിച്ചത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് മുൻ എംപി തട്ടിക്കയറുകയും ശകാരിക്കുകയും ചെയ്തു.
കോഴിക്കോട് മലാപ്പറമ്പ് സര്‍ക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടര്‍ അടക്കമുള്ളവരാണ് വീട്ടിൽ പരിശോധനക്ക് എത്തിയത്. ഇവര്‍ നൽകിയ പരാതി പ്രകാരമാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം മാസ്ക് അടക്കമുള്ള പ്രതിരോധ മുൻകരുതലില്ലാതെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് എകെ പ്രമജത്തിന്‍റെ വിശദീകരണം. അതിലുള്ള പ്രതികാര നടപടിയായാണ് പരാതി ഉന്നയിച്ചതെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.
മരുന്ന് വാങ്ങാനാണ് മകൻ പുറത്ത് പോയത്. മാത്രമല്ല വീട്ടിൽ ഉണ്ടായിരുന്ന ഗര്‍ഭിണി കൂടിയായ മരുമകളുടെ വീഡിയോ ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണിൽ പകര്‍ത്തിയെന്നും എകെ പ്രേമജം ആരോപിക്കുന്നു. അനുവാദമില്ലാതെ വീഡിയോ എടുത്തതിന് അടക്കം കേസ് നൽകുമെന്നും അവര്‍ പറഞ്ഞു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam