വയനാട്ടിലെ ആദിവാസി ഊരുകളില്‍ കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്ക; കൂടുതല്‍ പരിശോധന

By Web TeamFirst Published May 16, 2021, 10:59 AM IST
Highlights

ലോക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നതും രോഗം പടരുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
 

വയനാട്: വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്.  ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കോല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയില് ഏറ്റവുമധികം രോഗവ്യാപനം. 

വിവിധ വകുപ്പുകളുടെ തീവ്ര ശ്രമത്തിനോടുവില്‍ ഇവിടങ്ങളില്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞു. അപ്പോഴേക്കും മറ്റുപഞ്ചായത്തുകളിലെ കോളനികളില്‍ രോഗികളുടെ എണ്ണം കൂടി. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇനലെ പരിശോധിച്ച 110 പേരില്‍ 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു .പഞ്ചായത്തിലെ മറ്റിടങ്ങളിലും ഇതുപോല രോഗം പടരുകയാണ്

നെന്‍മേനിയെ കൂടാതെ തോണ്ടര്‍നാട് വെള്ളമുണ്ട, നൂല‍്പുഴ പനമരം അമ്പലവയല്‍ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിലധികമാണ്. രോഗം സ്ഥരീകരിച്ചവരില്‍ കൂടുതലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇതോടെ പട്ടികവര്‍ഗ്ഗ വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ കോളനികളില്‍ പരിശോധന നടത്തി രോഗികളെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍. ലോക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നതും രോഗം പടരുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!