കൊവിഡ് വ്യാപനം തടയാൻ നിയന്ത്രണം കടുപ്പിക്കുന്നു; ആൾക്കൂട്ടങ്ങളും രാത്രിയാത്രയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jan 28, 2021, 6:22 PM IST
Highlights

ബസ് സ്റ്റാൻഡ്. ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും . മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. നാളെ മുതൽ ഫെബ്രുവരി 10 വരെ 25000 പൊലീസ് ഉദ്യോഗസ്ഥറെ വിന്യസിക്കും. രാത്രി 10മണിക്ക് ശേഷം ഉള്ള യാത്ര അത്യാവശ്യത്തിനു മാത്രം പരിമിതപ്പെടുത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തിൽ കര്‍ശന ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശം നൽകി. ബസ് സ്റ്റാൻഡ്. ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും . മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. നാളെ മുതൽ ഫെബ്രുവരി 10 വരെ 25000 പോലീസ് ഉദ്യോഗസ്ഥറെ വിന്യസിക്കും. 

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വാ‍‍‍ർഡ് തല സമിതികൾ ഉണ്ടായിരുന്നു. അവ‍ർ ഫലപ്രദമായാണ് പ്രവർത്തിച്ചിരുന്നത്. രോ​ഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പ‍ർക്കം പുലർത്തിയിരുന്ന വാർഡ് തല സമിതി കൊവിഡ് വ്യാപനം തടയാൻ മുൻനിരയിൽ പ്രവൃത്തിച്ചു. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിനെ തുട‍ർന്ന് വാർഡ് തല സമിതി നീർജീവമായിരുന്നു. ഇപ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തിൽ വാർഡ് തല സമിതികൾ പുനരുജ്ജീവിപ്പിക്കും. 

കൊവിഡ് വ്യാപനം തടയാൻ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തണം. ജനങ്ങൾ കൂട്ടം ചേരുന്ന മാളുകൾ, മാ‍ർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷുകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ നാളെ രാവിലെ മുതൽ ഫെബ്രുവരി 10 വരെ 25000 പൊലീസ് ഉദ്യോ​ഗസ്ഥരെ കൊവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാൻ വിന്യസിക്കും.

ഇതേ പോലെ കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണം. അടച്ചിട്ട ഹാളുകളിൽ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകൾക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം പരിപാടി നടത്താൻ.

കൊവിഡിന് ശേഷം നടന്ന വിവാഹങ്ങളിൽ കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇതു അനുവ​​ദിക്കാനാവില്ല. രാത്രി 10മണിക്ക് ശേഷം ഉള്ള യാത്ര അത്യാവശ്യത്തിനു മാത്രം പരിമിതപ്പെടുത്തണം

കേരളത്തിലെ ആരോ​ഗ്യവകുപ്പിന് കൈകാര്യം ചെയ്യാത്ത രീതിയിൽ ഇതുവരെ ഇവിടെ രോ​ഗവ്യാപനമുണ്ടായിട്ടില്ല. യഥാ‍ർത്ഥ കണക്കുകൾ സ‍ർക്കാർ നിർഭയം ജനങ്ങൾക്ക് മുൻപിൽ വയ്ക്കും. ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമ്മുക്ക് പ്രതിരോധിക്കാനുണ്ട്. ആൻ്റിജൻ ടെസ്റ്റുകളെ സ‍ർക്കാർ കൂടുതലായി ആശ്രയിക്കുന്നു എന്നൊരു പരാതിയുണ്ട്. എന്തായാലും കൊവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കാനും അതിൽ 75 ശതമാനവും ആ‍ർടിപിസി‍ർ വഴിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം നടത്തിയ പഠനത്തിൽ അൻപത് ശതമാനം കൊവിഡ് ബാധയും വീടിനുള്ളിൽ വച്ച നടക്കുന്നുണ്ടെന്നാണ്. ഇതുകൂടെ പൊതുചടങ്ങുകൾ, പൊതുവാഹനങ്ങൾ എന്നിവയെല്ലാം കേരളത്തിൻ്റെ കൊവിഡ് ഹോട്ട് സ്പോട്ടായി മാറുന്നതായി പഠനത്തിൽ പറയുന്നുണ്ട്.

click me!