
തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. പത്തനംതിട്ടയിൽ ഇന്ന് കിട്ടിയ ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മാഹിയിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മുൻകരുതലുകളിൽ വീഴ്ച ഉണ്ടായില്ലെന്ന് ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.
യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മാഹി സ്വദേശിയായ സ്ത്രീക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിർദേശങ്ങൾ പാലിക്കാതെ വീട്ടിലേക്ക് മടങ്ങിയ ഇവരെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദേശത്തെ വീടുകളിൽ ഇവർ സന്ദർശനം നടത്തിയിട്ടുമുണ്ട്.
Also Read: മാഹിയിലെ കൊവിഡ്: രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് നിർബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങി
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി നേരിട്ട് ഇടപഴകിയ ആറ് പേരുടെ ഫലമാണ് ലഭിക്കാനുള്ളത്. ഇത്തരത്തിൽ 100ൽ അധികം പേരാണ് വർക്കലയിൽ നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ ആറ് ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു ഡോക്ടർ അടക്കം രണ്ട് പേരെ കൂടി ഇന്ന് ജില്ലയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ നേരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികളെ പരിശോധിച്ചതടക്കം വിവാദമായ സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരണ കുറിപ്പിറക്കി. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയില്ലെന്നും പരിശോധനാ ഫലം പോസിറ്റീവ് ആകും മുമ്പ് ഡോക്ടർ നിരീക്ഷണത്തിലായെന്നാണ് വിശദീകരണം. അതേസമയം ഒപിയിൽ പരിശോധിച്ചതിനെകുറിച്ചൊന്നും പറയുന്നില്ല.
ശ്രീചിത്രയിൽ നിരീക്ഷണത്തിലുള്ള 76 പേരിൽ ചിലരുടെ ഫലവും ഇന്ന് പ്രതീക്ഷിക്കുന്നു. ഇവരിൽ 26 പേർ ഹൈറിസ്ക് പട്ടികയിലുള്ളവരാണ്. സ്പെയിനിൽ നിന്നും മടങ്ങിയെത്തി തൃശ്ശൂരിൽ നിരീക്ഷണത്തിൽ കഴിയവേ അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സാമ്പിൾ പരിശോധനഫലം കിട്ടിയ ശേഷം സംസ്കരിക്കും. കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്ത ഒരു സത്രീ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. നിർദേശങ്ങൾ ലംഘിച്ച് തൃശൂരിൽ കുടുംബശ്രീ നടത്താനിരുന്ന യോഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam