
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ വിപുലമായ സന്നാഹങ്ങളോടെ ഇന്ന് തുടങ്ങും. സ്കൂളുകളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പുറത്ത് പൊലീസിനെയും വിന്യസിക്കും. രാവിലെ വിഎച്ച്എസ്‍സി പരീക്ഷയും ഉച്ചക്ക് ശേഷം എസ്എൽസി പരീക്ഷയുമാണ്.
നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് പതിമൂന്ന് ലക്ഷം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലേക്കെത്തുന്നത്. വിദ്യാർത്ഥികൾ വീട്ടിൽ നിന്നിറങ്ങി പരീക്ഷ എഴുതി തിരിച്ചുപോകുന്നത് വരെ കർശന സുരക്ഷാ മുൻകരുതലുണ്ടാകും. മാസ്ക് നിർബന്ധം, സ്കൂളിന് മുന്നിൽ കൈകൾ അണുവിമുക്തമാക്കും. ഒരു ഹാളിൽ പരമാവധി 20 കുട്ടികൾ മാത്രം.
രോഗലക്ഷണങ്ങളുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കും. ഹോട്ട്സ്പോട്ടുകളിലും കർശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുക. ഹോട്ട്സ്പോട്ടുകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഇല്ലെങ്കിൽ സമീപത്തെ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ഉറപ്പാക്കി വിദ്യാർത്ഥികളെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരണം.
വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവരാം. മറ്റുള്ളവർ ഉപയോഗിച്ച കപ്പോ കുടിവെള്ള കുപ്പിയോ ഉപയോഗിക്കരുത്. പരീക്ഷക്ക് മുമ്പും ശേഷവും കൂട്ടം കൂടിയുള്ള ചർച്ചകൾക്ക് വിലക്കുണ്ട്. കൊവിഡ് കേസുകൾ കൂടുമ്പോൾ പരീക്ഷ നടത്തരുതെന്നായിരുന്നു പ്രതിപക്ഷ നിലപാട്. അത് കൊണ്ട് വീഴ്ചകൾ ഇല്ലാതെയുള്ള പരീക്ഷ നടത്തിപ്പ് സർക്കാറിന് മുന്നിൽ വൻ വെല്ലുവിളിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam