തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36 പേര്‍ക്കാണ് വൈറസ് ബാധ ഭേദമായത്. കൊവിഡ് ബാധയുടെ സ്ഥിതി വിവര കണക്കിൽ കേരളത്തിന് ഏറ്റവും ആശ്വാസം നൽകുന്ന ദിവസം കൂടിയാണ് ഇന്ന്. ഒരാഴ്ചക്കിടെ രോഗം ബാധിച്ചവരിക്കാൾ ഇരട്ടി പേര് രോഗമുക്തരായി. 24 മണിക്കൂറിനിടെ 6549 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാനും സംസ്ഥാനത്തിനായി.
കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍ അടക്കം) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
ഇന്ന് 2 പേര്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിൽ നിര്‍ണ്ണായക തീരുമാനം ചര്‍ച്ച ചെയ്യാൻ നാളെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കേന്ദ്ര തീരുമാനം പ്രഖ്യാപിച്ച ശേഷം ഇളവുകൾ വേണമെങ്കിൽ അത് എങ്ങനെ നടപ്പാക്കണമെന്ന് ആലോചിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ വലിയ ആശ്വാസം കേരളത്തിന് ഉണ്ടെങ്കിലും നിയന്ത്രണങ്ങളിൽ പെട്ടെന്നൊരു ഇളവിന് സാധ്യതയില്ലെന്നാണ് സൂചന.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക