കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോട്ടയം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കാസര്‍കോടും കോട്ടയത്തും ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് (74) ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ആശങ്കയാകുകയാണ്. രോഗവ്യാപനത്തിന്‍റെ അടുത്ത ഘട്ടത്തിൽ വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യത്തിന് ഐസിയു വെന്‍റിലേറ്ററുകൾ സജ്ജീകരണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ മരണനിരക്കും ഉയരും.
എറണാകുളത്തെ മാത്രം കണക്ക് പരിശോധിച്ചാൽ ഇത് വരെ രോഗം സ്ഥിരീകരിച്ച 61 ശതമാനം പേരും 50 വയസ്സിന് താഴെയുള്ളവരാണ്. പ്രായം കുറഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിച്ചതും അവര്‍ വേഗത്തിൽ രോഗമുക്തി നേടുന്നതും രോഗമുക്തി നിരക്ക് കൂട്ടി. മരണനിരക്കും കുറഞ്ഞു. എന്നാൽ രോഗലക്ഷണങ്ങളും, രോഗതീവ്രതയും കുറഞ്ഞ ഈ വിഭാഗത്തിൽ നിന്ന് കുടുംബത്തിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത വരും ദിവസങ്ങളിൽ കൂടുതലാണ്.