
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച മുൻ ആർഎസ്പി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കുടിച്ചാൽ സ്വദേശി ജി അർജ്ജുനൻ (66) നെഞ്ച് വേദനയെ തുടർന്ന് ബുധനാഴ്ചയാണ് മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇയാൾക്ക് ഹൃദ്രരോഗം ഉണ്ടായിരുന്നു. 2001 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജി കാർത്തികേയനെതിരെ മത്സരിച്ചിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റുമായിരുന്നു.
ഇതിന് പിറമെ എട്ട് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്. കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കൊല്ലം, എറണാകുളം സ്വദേശികളാണ് മരിച്ചത്. ആയൂർ സ്വദേശി രാജലക്ഷി (63) പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 17നാണ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 മണിയോടെ ഹൃദയ സ്തംഭനം ഉണ്ടാവുകയായിരുന്നു.
എറണാകുളം സ്വദേശി അഹമ്മദ് ഉണ്ണി കളമശേരി മെഡിക്കൽ കോളേജിലാണ് മരിച്ചത്. 65 വയസായിരുന്നു. അരൂര്‍ സ്വദേശി പനച്ചിക്കൽ വീട്ടിൽ തങ്കമ്മ (78) ആണ് ആലപ്പുഴയില്‍ മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്കമ്മ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇവര്‍ക്ക് പ്രമേഹവും മറ്റ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മലപ്പുറത്ത് കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീൻ (65) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കാസര്‍കോട് പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി പി വിജയകുമാർ (55) ആണ് മരിച്ചത്. കടുത്ത ശ്വാസതടസത്തെ തുടർന്ന് ദിവസങ്ങളായി വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇയാളുടെ കുടുംബത്തിലെ മൂന്ന് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി എന്‍ ചന്ദ്രന്‍, പ്രമാടം സ്വദേശി പുരുഷോത്തമന്‍, കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ഇന്ന് മരിച്ചത് മറ്റ് മൂന്ന് പേര്‍. ചന്ദ്രനും പുരുഷോത്തമനും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പുരുഷോത്തമന്‍ ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു.
മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്‍റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam