കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിൽ ആരോഗ്യവിദഗ്ധർ രണ്ട് തട്ടിൽ; അവ്യക്തതയെന്ന് ഒരു വിഭാഗം, സർക്കാറിനെതിരെ മറുവാദം

By Web TeamFirst Published Jul 4, 2021, 7:17 AM IST
Highlights

ഐസിഎംആര്‍, ഡബ്ല്യൂഎച്ച്ഒ മാർഗനിർദേശങ്ങൾ വ്യാഖ്യാനിക്കുന്നതിൽ അവ്യക്തത ഒരു വിഭാഗം ഡോക്ടർമാർ. എന്നാൽ, സർക്കാർ വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമെന്ന് മറുവാദം.

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിന് ഡോക്ടർമാർക്കിടയിലെ അവ്യക്തതയും കാരണമെന്ന് വാദം. ഐസിഎംആര്‍, ഡബ്ല്യൂഎച്ച്ഒ മാർഗനിർദേശങ്ങൾ വ്യാഖ്യാനിക്കുന്നതിൽ അവ്യക്തത ഉണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷിൻ്റെ നിലപാട്. എന്നാൽ സർക്കാറിൻ്റെ വീഴ്ച മറച്ച് വെക്കാനാണ് ഡോക്ടർമാരിലേക്ക് വിരൽ ചൂണ്ടുന്നതെന്നാണ് മറ്റൊരു വിഭാഗം ഡോക്ടർമാരുടെ വാദം.

'there should be no period of complete recovery from covid-19 between illness and death'.- ലോകാരോഗ്യസംഘടന (ഡബ്ല്യൂഎച്ച്ഒ) മാർഗനിർദേശത്തിൽ കോവിഡ് മരണത്തെ നിർവചിക്കുന്ന ഒരു വരി ഇങ്ങനെയാണ്. കൊവിഡ് മരണമായി കണക്കാക്കാൻ, രോഗം ബാധിച്ച് മരിക്കുന്നതിനിടയിൽ പൂർണമായ രോഗമുക്തി ഘട്ടം ഉണ്ടാവരുത് എന്നാണ് ഇതിന്‍റെ വ്യാഖ്യാനം. കൊവിഡ് നെഗറ്റീവായെന്ന കാരണം കൊണ്ടുമാത്രം മരണങ്ങളെ കൊവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കാരണമായെന്നാണ് വാദം. കൊവിഡ് ബാധിച്ച് നെഗറ്റീവായി തൊട്ടുപിന്നാലെ മരിച്ചവർ പോലും പട്ടികയിൽ നിന്നൊഴിവായത് വലിയ വിവാദമാകുമ്പോഴാണ് ഈ വിശദീകരണം. ഡെത്ത് ഓഡിറ്റ് റിപ്പോർട്ടുകൾ ഉദാഹരണമാക്കിയാണ് ഈ വാദം. 

നിലവിൽ ലക്ഷണം ഭേദമായി മൂന്ന് ദിവസം കഴിഞ്ഞാൽ പരിശോധനയില്ലാതെ തന്നെ ഡിസ്ചാ‍ർജ് ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇതോടെ ഇത്തരം മരണങ്ങൾ കണ്ടെത്താൻ കേസ് ഷീറ്റടക്കം പഠിച്ച് വിശദമായ പുനഃപരിശോധന വേണ്ടി വരും. സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാലത്തിൽ കൊവിഡ് അനുബന്ധ മരണങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ നിർവ്വചനവും വേണ്ടി വരും. 

കേരളം പിന്തുടരുന്ന മാർഗനിർദേശത്തിനോ, നടപ്പാക്കുന്ന രീതിയിലോ പോരായ്മകളില്ലെന്നാണ് സർക്കാർ നിലപാടെന്നതും ശ്രദ്ധേയമാണ്. രോഗിക്ക് കാൻസറടക്കം പല ഗുരുതര അനുബന്ധ രോഗങ്ങളുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ചവ മാത്രമേ കാരണമായി രേഖപ്പെടുത്തേണ്ടതുള്ളൂ എന്ന ഐസിഎംആർ മാർഗനിർദേശവും ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതായി പറയുന്നു. എന്നാൽ,  മരണങ്ങൾ ഒഴിവാക്കപ്പെട്ടതിൽ സർക്കാർ മാത്രമാണ് ഉത്തരവാദിയെന്ന് കാട്ടി ഈ വാദങ്ങളെ തള്ളുകയാണ് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ. തങ്ങൾ നൽകിയ പട്ടികയിലെ പല മരണങ്ങളും പിന്നീട് സംസ്ഥാനതല കമ്മിറ്റി തരംതിരിച്ച് ഒഴിവാക്കിയതായി വിവിധ മെഡിക്കൽ ബോർഡിലുള്ളവർ തന്നെ പറയുകയും ചെയ്യുന്നു.

കുറ്റം ‍ഡോക്ടറുടേതോ, മാർഗനിർദേശത്തിന്റേതോ അതോ സർക്കാർ നയത്തിന്റേതോ?  ഏതായാലും നിർവ്വചനങ്ങളിലുംം മാർഗരേഖയിലും മരണങ്ങളിലും അടക്കം വിശദമായ പുനഃപരിശോധന വേണമെന്നതിലേക്ക് തന്നെയാണ് എല്ലാം വിരൽ ചൂണ്ടുന്നത്. സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.

click me!