
കാസർകോട്: കേരള- കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘത്തെ ഏർപ്പെടുത്തിയ സംവിധാനം അശാസ്ത്രീയമെന്ന് വിലയിരുത്തൽ. അടിയന്തര ഘട്ടത്തിലുള്ള രോഗിക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകൽ അസാധ്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയുടെ അതിർത്തിയിലെ പരിശോധനയും കാലതാമസത്തിനിടയാക്കുന്നതാണെന്നാണ് ആക്ഷേപം ഉയരുന്നത്.
രോഗിയെ തലപ്പാടിയിൽ വച്ച് ആംബുലൻസ് മാറ്റുന്നതും അപ്രായോഗികമാണ്. മംഗലാപുരത്തേക്ക് കേരളത്തിൽ നിന്ന് രോഗികളെ കൊണ്ടുപോകുന്നതിൽ കർണാടക ഇളവുകൾ നൽകിയെങ്കിലും അത് ഉപകാരപ്പെടാൻ സാധ്യത കുറവാണ്. രോഗികൾ കാസർകോടും കണ്ണൂരും ചികിത്സാസൗകര്യമില്ലെന്ന സാക്ഷ്യപത്രവും നൽകണം. ഇത് നൽകാൻ ആരോഗ്യവകുപ്പ് തയ്യാറാകാൻ സാധ്യത കുറവാണെന്നും വിലയിരുത്തലുണ്ട്.
ഇന്ന് രാവിലെയാണ് കേരളവും കർണാടകലും ഏർപ്പെടുത്തിയ മെഡിക്കൽ സംഘങ്ങൾ ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയായ തലപ്പാടിയിൽ എത്തിയത്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ.
കേരളത്തിലേക്കുള്ള അതിർത്തി കർണാടക അടച്ച വിഷയത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയോഗിച്ചത്.
കേരള സംഘത്തിൽ നാല് ഡോക്ടർമാരും മറ്റ ്ജീവനക്കാരുമാണുള്ളത്. കർണാടക സംഘത്തിൽ രണ്ട് ഡോക്ടർമാരാണുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam