വാവക്കാട് കൊവിഡ് അടച്ചുപൂട്ടൽ ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു
എറണാകുളം: വാവക്കാട് കൊവിഡ് അടച്ചുപൂട്ടൽ ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. 41-കാരനായ രാജേഷാണ് മരിച്ചത്. പറവൂർ മുനമ്പം കുഞ്ഞിത്തൈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഭാരതറാണി ബസിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.
വാവക്കാട് വാടകവീട്ടിലായിരുന്നു രാജേഷിന്റെ താമസം. ഭാര്യയും കടയിൽ ജോലിക്ക് പോയിരുന്നു. ലോക്ക്ഡൌൺ ആയതോടെ അതും മുടങ്ങി. രണ്ടുപേർക്കും ജോലിയില്ലാതായതോടെ ജീവിക്കാൻ വേറെ വഴിയില്ലാതായി. പതിനാലും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളുണ്ട് രാജേഷിന്.
കുട്ടികളെ വളർത്താൻ കഴിയാത്ത അവസ്ഥയിലായതോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യാ സഹോദരി മിനി പറയുന്നു. മൂന്നുമാസമായി വീടിന്റെ വാടക കൊടുത്തിട്ടില്ലെന്നും ഉടമയുടെ കരുണയിലാണ് അവർ ഇപ്പോഴും അവിടെ കഴിയുന്നതെന്നും മിനി പറഞ്ഞു.