സമ്പർക്കത്തിലൂടെ രോഗം പകരുന്നത് കുറവ്; 216 ല്‍ 202 പേരും പുറത്ത് നിന്നെത്തിയവര്‍

By Web TeamFirst Published May 23, 2020, 6:42 AM IST
Highlights

നിയന്ത്രണങ്ങൾ പാളിയാൽ മാത്രമാകും പ്രവേശനം നിയന്ത്രിക്കുന്നതടക്കം കടുത്ത നടപടികൾ ഉണ്ടാവുക. 
 

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരിൽ കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്കയുണ്ടെങ്കിലും കടുത്ത നടപടികൾക്ക് സമയമായിട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. പ്രവാസികൾ അടക്കമുള്ളവർ ഇനിയും വരാനുണ്ടെന്നിരിക്കെ കേസുകൾ കൂടുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. നിയന്ത്രണങ്ങൾ പാളിയാൽ മാത്രമാകും പ്രവേശനം നിയന്ത്രിക്കുന്നതിലടക്കം കടുത്ത നടപടികൾ ഉണ്ടാവുക. 

നിലവിൽ സംസ്ഥാനത്തുള്ള 216 കേസുകളിൽ 202 ഉം സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരിലാണ്. 98 പ്രവാസികളും ബാക്കി 104 മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നു വന്നവര്‍ക്കുമാണ് കൊവിഡുള്ളത്. ആരോഗ്യ പ്രവർത്തകർ അടക്കം സമ്പർക്കത്തിലൂടെ പകർന്നു നിലവിൽ 14 പേര്‍ മാത്രമേ ഉള്ളു എന്നതാണ് ആശ്വാസം. പ്രതിദിനം കേസുകൾ മൂന്നക്കം വരെയാകാൻ ഉള്ള സാധ്യത സർക്കാര്‍ കാണുന്നുണ്ട്. ഇതുവരെ വിജയിച്ച കർശന നിരീക്ഷണം തന്നെയാണ് അതുവരേക്കും ഉള്ള ആയുധം. 

കണ്ടെയ്‍ന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് ഇതിനോടകം കർശന മേൽനോട്ടം നിലനിൽക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ പുതിയ മാറ്റം വന്ന ശേഷം സമ്പർക്കത്തിലൂടെ രോഗം പരിധി വിട്ടാൽ മാത്രമേ കടുത്ത നടപടികളിലേക്ക് പോകൂ. പ്രവേശന വിലക്ക്, സഞ്ചാര നിയന്ത്രണം എന്നിവയിൽ കൂടുതൽ തീരുമാനം ഈ സാഹചര്യത്തിൽ ആയിരിക്കും. അതുവരെ പരമാവധി പേരെ തിരികെ എത്തിക്കും. 

മാസ്‌ക് ധരിക്കൽ, നിരീക്ഷണം, സാമൂഹിക അകലം എന്നിവയിൽ പാളിച്ച ഉണ്ടായാൽ എല്ലാം തകിടം മറിയുമെന്ന മുന്നറിയിപ്പ് സർക്കാർ ആവർത്തിക്കുന്നു. കേസുകൾ കൂടുന്നതിൽ അല്ല, ജാഗ്രത പാളുന്നതിൽ ആണ് ആശങ്ക വേണ്ടതെന്ന് ആരോഗ്യ വിദഗ്‍ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളിൽ നടത്തിയ പരിമിതമായ പരിശോധന, മുൻകരുതൽ തകർക്കും വിധം ആഭ്യന്തര വിമാന സർവീസുകളിലെ മാർഗ നിർദേശം എന്നിവയിൽ സർക്കാരിന് കേന്ദ്രവുമായി വലിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. 

 

click me!