
മലപ്പുറം: പോലീസ് പരിശോധന കര്‍ശനമായി തുടരുമ്പോഴും പെരുന്നാളടുക്കുമ്പോള്‍ മലപ്പുറത്ത് കൊവിഡ‍് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് മിക്കപ്പോഴും ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിൽ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലായിരുന്നു. ചില ഘട്ടങ്ങളിലത് സംസ്ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനം വരെ കൂടി. രണ്ട് ദിവസം മുമ്പ് 37.25 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് പരിശോധനയ്ക്കെത്തുന്ന പത്തുപേരില്‍ നാല് പേര്‍ക്കും രോഗം. കഴിഞ്ഞ ദിവസം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ഇന്നലെയത് വീണ്ടുമുയര്‍ന്നു.
രോഗികളുടെ എണ്ണവും ജില്ലയില്‍ കുതിച്ചുയരുകയാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്തായിരുന്നു. 4774 രോഗികള്‍. ഇതോടെ പോലീസും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ചു. റംസാന്‍ തിരക്ക് ഇല്ലാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ് പറഞ്ഞു. കേസുകള്‍ കൂടിയതോടെ പരിശോധനയും കൂട്ടാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂടിയാല്‍ ജില്ലയിലെ ചികില്‍സാ സംവിധാനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam