'തോട്ടപ്പള്ളി പൊഴിമുറിക്കല്‍ അശാസ്ത്രീയം'; സര്‍ക്കാരിനെതിരെ സിപിഐ

By Web TeamFirst Published May 28, 2020, 1:55 PM IST
Highlights

നടക്കുന്നത് പകല്‍ക്കൊള്ള. എൽഡിഎഫില്‍‌ ആലോചിക്കാതെ ഒറ്റയ്ക്ക് എടുത്ത തീരുമാനം ശരിയല്ലെന്നും ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം. 

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ, സർക്കാരിനെതിരെ സിപിഐ. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണ്. പ്രളയരക്ഷാനടപടികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖനനം നിർത്തും വരെ സമരം ശക്തമാക്കാനാണ് സിപിഐ തീരുമാനം.

തോട്ടപ്പള്ളിയിൽ സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയിരിക്കുകയാണ് സിപിഐ. പൊഴിമുറിക്കലിന്‍റെ മറവിൽ നടക്കുന്നത് കരിമണൽ കടത്താണ്. കുട്ടനാടിന്‍റെ രക്ഷയ്ക്ക് ഇപ്പോഴത്തെ ജോലികൾ ഉപകരിക്കില്ല. ആലപ്പുഴയുടെ തീരം ഇല്ലാതാക്കുന്ന ഖനനം നിർത്തിവയ്ക്കണം. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഖനനം അനുവദിക്കില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.

കരിമണൽ കൊണ്ടുപോകുന്നതിനെതിരെ കോൺഗ്രസ്, ബിജെപി പിന്തുണയിൽ റിലേ സമരത്തിലാണ് സംയുക്ത സമരസിമിതി. ഇതിനിടെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കി സിപിഐ കൂടി പ്രതിഷേധവുമായി ഇറങ്ങിയത്. തോട്ടപ്പള്ളിയെ ചൊല്ലി വരും ദിവസങ്ങളിൽ സിപിഎം-സിപിഐ പോര് കൂടി ശക്തമാവുകയാണ്. അതേസമയം, പൊഴിമുറിച്ച് മണൽ കൊണ്ടുപോകുന്ന ജോലികൾ കെഎംഎംഎൽ വേഗത്തിലാക്കി.

click me!