
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ കാലവർഷം ജൂൺ ഒന്നിന് തന്നെ കേരളത്തിലെത്താൻ സാധ്യത. സ്കൂൾ തുറക്കുന്ന ദിവസം കേരളത്തിലെത്തുക എന്ന പതിവ് തെറ്റിക്കാതെ കാലവർഷം തിങ്കളാഴ്ച കേരള തീരത്ത് എത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രചവനം.
നേരത്തെ ജൂൺ എട്ടിന് കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. എന്നാൽ ശനി-ഞായർ ദിവസങ്ങളിലായി അറബിക്കടലിൽ ഒമാൻ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാൻ സാധ്യതയുള്ള ഇരട്ടന്യൂനമർദ്ദങ്ങൾ കേരളത്തിലേക്ക് നേരത്തെ മൺസൂൺ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പുതിയ പ്രവചനം.
നേരത്തെ ഉംപുൺ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം രണ്ട് ന്യൂനമർദ്ദങ്ങൾ അറബിക്കടലിൽ രൂപപ്പെടുമെന്ന പ്രവചനം വരുന്നത്.
അതേസമയം ഉംപൂൺ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകനാശമാണ് ഉണ്ടായത്. അസമിൽ സാഹചര്യം ഗുരുതരമാണ്. വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചിട്ടുണ്ട്. ഗോൾപാര ജില്ലയിലെ റൊങ്ജുലി ഗ്രാമത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 11 ജില്ലകളിലായി 3 ലക്ഷം പേരെ ബാധിച്ചതായിട്ടാണ് കണക്കുകൾ.
321 ഗ്രാമങ്ങളും 2678 ഹെക്ടർ കൃഷിയും വെള്ളത്തിനടിയിലാണ്. വിവിധയിടങ്ങളിൽ എൻഡിആർഎഫും എസ്ഡിആർഎഫും രക്ഷാപ്രവർത്തനം തുടരുകയാണ് ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകിയതോടെ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം നൽകി. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam